പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയില്‍ ഇരുപത്തൊന്നുകാരി അറസ്റ്റില്‍. എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡയാണ് അറസ്റ്റിലായത്.രാമപുരം സ്വദേശിയും പതിനേഴുകാരനുമായ കാമുകന്റെ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാതെ മുറിയില്‍ തങ്ങിയതിനാണ് യുവതിക്കെതിരെ കാമുകന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മുറിയുടെ വാതില്‍ തകര്‍ത്താണ് ഇവരെ പുറത്തിറക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കാമുകന്റെ വീട്ടിലെത്തിയ യുവതി കാമുകനൊപ്പം വാതിലടച്ച് മുറിക്കുള്ളില്‍ തങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പൊലീസും ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ പുറത്തിറങ്ങിയില്ല. ബലമായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ പൊലീസും നാട്ടുകാരും പിന്തിരിഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചിട്ടും ഇവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എട്ടുമണിയോടെ രാമപുരം എസ്.ഐ. കെ.കെ.ലാലുവിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിച്ചു. ഇതിനിടയില്‍ കാമുകന്റെ അച്ഛനും ആത്മഹത്യാഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു.പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ബ്യൂട്ടീഷനായി ജോലിചെയ്യുകയാണ് യുവതി. മുമ്പും കാമുകനെത്തേടിയെത്തിയ യുവതിയുടെ പേരില്‍ വീട്ടുകാര്‍ രാമപുരം പൊലീസില്‍ പരാതി നല്കിയിരുന്നു.