സഭയ്ക്കുനേരെ ആരോപണമുന്നയിച്ച് വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞദിവസം തിരുവല്ല ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ ദിവ്യ കിണറ്റില്‍ വീണ് മരിച്ച സംഭവത്തിനെതിരെയാണ് ലൂസിയുടെ ആരോപണം. സംഭവത്തില്‍ മഠത്തിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് സിസ്റ്റര്‍ എത്തിയത്. ദിവ്യ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്. വളരെ വേദനയോടെ ആണ് ഈ വരികള്‍ എഴുതുന്നതെന്ന് ലൂസി പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സന്ന്യാസിനി വിദ്യാര്‍ത്ഥിനിയായി കന്യാമഠത്തിനുള്ളില്‍ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു തീര്‍ന്ന വാര്‍ത്തയാണ് ഇന്ന്(7/5/2020) കേള്‍ക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം.

ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?

പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബധിര കര്‍ണ്ണങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഭയപ്പാടുകളും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയില്‍ എനിക്ക് നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്‌ദേല

1992: പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റില്‍ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്‌നേഹഗിരി മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി…

ഈ കേസുകളില്‍ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകള്‍ അപ്രത്യക്ഷമാകുന്നതും, സാക്ഷികള്‍ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്ത്രീയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കില്‍ മനോരോഗാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങള്‍ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.

ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍? ഈ കന്യാസ്ത്രീ വസ്ത്രങ്ങള്‍ക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകള്‍. പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്‍ക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാന്‍ തയ്യാറായാല്‍ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.

പക്ഷേ ഇനിയുമിത് കണ്ടുനില്‍ക്കാന്‍ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങള്‍ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട് ഈ ജീവന്‍ കൂടിയങ്ങ് പോയാല്‍ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാന്‍. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന്‍ സാധ്യമല്ല.