വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.

വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് 36,000 അടി ഉയരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് ലുഫ്താന്‍സ പറയുന്നു. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഭക്ഷണ ഇനങ്ങളെ ഉള്‍കൊള്ളുന്നതാണ് വിമാനത്തില്‍ ലഭിക്കുന്ന മെനു. ഗ്രില്‍ഡ് സ്റ്റീക്ക് കൂടാതെ സ്‌പൈസി തായ് കറിയുമാണ് പ്രധാന മീല്‍സ് ഇനങ്ങള്‍. ആരോഗ്യ പൂര്‍ണമായി ഭക്ഷണത്തിനായി ഉറ്റുനോക്കുന്നവര്‍ക്ക് ഏഷ്യന്‍ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള അവസരവും വിമാനത്തില്‍ ലഭ്യമാണ്. ചെറു ഭക്ഷണ ഇനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ബാവേറിയന്‍ സ്‌നാക്‌സ് തുടങ്ങിയവയും എയര്‍ലൈന്‍സ് സ്‌പെഷല്‍ മെനുവില്‍ ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ട്രേകളില്‍ നിന്ന് വ്യത്യസ്ഥമായി ക്ലാസിക് മണ്‍പിഞ്ഞാണ മാതൃകയിലുള്ള പാത്രങ്ങളിലായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സുകളില്‍ ഭക്ഷണം നല്‍കുക.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ക്ക് തങ്ങളുടെ ഓഡറുകള്‍ നല്‍കാവുന്നതാണ്. ഇത്രയധികം വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മുഴുവനായും സൗജന്യമാണെന്ന് ധരിക്കരുത്. 17 മുതല്‍ 29 പൗണ്ട് വരെ ഇവയ്ക്ക് ചിലവ് വരും. മ്യൂണിച്ച് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയുള്ള വിമാന സര്‍വീസുകളിലാണ് പുതിയ മീല്‍സ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും വിമാനത്തില്‍ വെച്ച് ഒരേ മീല്‍സ് കഴിക്കാനുള്ള അവകാശമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതലാണ് വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ്. ലുഫ്താന്‍സയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.