എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം. ടെക്ക്, ബാംഗ്ലൂരില്‍ നല്ലൊരു ജോലി. ഇതൊക്കെ മാറ്റിവെച്ച് 31-കാരന്‍ നാട്ടിലെത്തി പലചരക്ക് കച്ചവടം തുടങ്ങി.ഇതു കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വച്ച് കണ്ണ് മിഴിച്ച് ചോദിക്കും. ഇതെന്താപ്പാ.. എംടെക്ക് വരെ പഠിച്ചത് പലചരക്ക് കച്ചവടം നടത്താനാണോ.ഇതിന്‍റെയൊക്കെ വല്ല ആവശ്യവുമുണ്ടോയെന്നു അറിയുന്നവരും ഒരു പരിചയമില്ലാത്തവരും വരെ അഭിപ്രായം പറഞ്ഞു കളയും.എന്നാല്‍, ഈ എയറോനോട്ടിക്കല്‍ എന്‍ജിനീയറുടെ സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി അത്ര സിംപിളായിട്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല. കേരളത്തില്‍ ഒരു പക്ഷേ ഇങ്ങനെയൊരെണ്ണം ആദ്യത്തേതായിരിക്കാം എന്നാണ് ഈ എം ടെക്കുകാരന്‍ പറയുന്നത്.

ബിട്ടു ജോണ്‍ വാഴക്കുളത്തെ വിശ്വജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്ന് നല്ല മാര്‍ക്കോടെ എം.ടെക്ക് പാസായി ജോലി നേടി. വിവാഹം കഴിച്ചത് ഒരു ഡോക്റ്ററിനെയും. ഡോ. നിഷ ബിട്ടു.കോലഞ്ചേരിയില്‍ ഡെന്‍റല്‍ ക്ലിനിക്ക് നടത്തുകയാണ് നിഷ. വേണമെങ്കില്‍ എന്‍ജിനീയര്‍ കുപ്പായത്തില്‍ ജീവിക്കാമായിരുന്നു. പക്ഷേ ബിട്ടുവെന്ന 31-കാരന്‍ പപ്പയുടെ പാതയിലൂടെ നടക്കുകയാണ്. അല്‍പം വ്യത്ഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍. മാതൃകയായത് ലണ്ടനിലെ ആ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആശയംയസ്തമായതാണ് ഈ റൂട്ട് എന്നുമാത്രം.

“പപ്പയ്ക്ക് മാത്രമല്ല പപ്പയുടെ അപ്പനും പലചരക്ക് കച്ചവടമായിരുന്നു. യോഹന്നാന്‍ എന്നാണ് പപ്പയുടെ പേര്. ലില്ലിയാണ് അമ്മ. ഞങ്ങള് രണ്ടാളെയും പഠിപ്പിച്ചതൊക്കെ ഈ വരുമാനത്തിലൂടെയല്ലേ. രണ്ടാള് എന്നു പറഞ്ഞാല്‍ ഒരനിയനുണ്ട്. ടിറ്റു ജോണ്‍, എന്‍ജിനീയറിങ്ങ് കഴിഞ്ഞു.

“ബെംഗളൂരുവിലെ ജോലിക്കിടെ ഒരു യാത്ര പോയി. ലണ്ടനിലേക്കായിരുന്നു യാത്ര.ലണ്ടനിലെ ഒരു   സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആശയം മനസില്‍ നിന്നു പോകുന്നില്ല. അതിനൊപ്പം നാട്ടില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കുമിഞ്ഞുകൂടുന്നതും. പപ്പയെ പോലെ ബിസിനസ് ചെയ്യാനിഷ്ടമായിരുന്നതുമൊക്കെയാണ് ഇവിടേക്കെത്തിച്ചത്. എന്നാല്‍ പിന്നെ ലണ്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് പോലൊരെണ്ണം ആരംഭിക്കാമെന്നു തീരുമാനിച്ചു.

“എര്‍ത്ത്, ഫൂഡ്, ലവ് അതാണ് ആ സൂപ്പര്‍മാര്‍ക്കറ്റ്. വലിയ വലുപ്പം ഒന്നുമില്ല. എന്‍റെ ഷോപ്പിനെക്കാളും ചെറുതാണ്. പക്ഷേ ആ കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് എന്നു പറയുന്ന സാധനമില്ല.

“പക്ഷേ സാധാരണ കടകള്‍ പോലെ ഇവിടെ പ്ലാസ്റ്റിക് കവറുകളിലിരിക്കുന്ന വെളിച്ചെണ്ണയോ മുളകുപ്പൊടിയോ മല്ലിപ്പൊടിയോ അരിപ്പൊടിയോ എന്തിന് കടുക് പോലും ഉണ്ടാകില്ല.

“കടയിലെ 80 ശതമാനം സാധനങ്ങളും പ്ലാസ്റ്റിക് മുക്തമാണ്. ഇവിടെ വാങ്ങാനെത്തുന്നവര്‍ക്കും പ്ലാസ്റ്റിക് കവറുകളില്‍ ഒന്നും നല്‍കില്ല. പ്ലാസ്റ്റിക് വേസ്റ്റിന്‍റെ നല്ലൊരു ശതമാനം കുറയ്ക്കാന്‍ പറ്റിയ ഷോപ്പിങ് രീതിയാണിവിടെയുള്ളത്. നമ്മള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പല ഉത്പന്നങ്ങളുടെയും ലൂസ് ആണിവിടെ വില്‍ക്കുന്നത്.

“ഈ ഷോപ്പ് ആരംഭിച്ചിട്ടിപ്പോള്‍ ആറു മാസമാകുന്നു.  7റ്റു 9 ഗ്രീന്‍ സ്റ്റോര്‍ റീട്ടെയ്ല്‍ ഷോപ്പാണ്. ലണ്ടനിലെ ഡൗണ്‍ ടൗണില്‍ കണ്ട എര്‍ത്ത്, ഫൂഡ്, ലവ് എന്ന ഷോപ്പിന്‍റെ പാറ്റേണ്‍ തന്നെയാണ് ഇവിടെയും കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ അവിടുത്തെ പോലെ എല്ലാ ഐറ്റവും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സാധിച്ചിട്ടില്ല.

“ഇതൊക്കെയും ഇവിടെ ലൂസ് ആയിട്ടാണുള്ളത്. ഇതുകൂടാതെ അരിയും പാലും എന്തിനേറെ പ്ലാസ്റ്റിക് കുപ്പിയിലെ മിനറല്‍ വാട്ടറും ഇവിടെ കിട്ടില്ല. പൊടികളും എണ്ണകളും മാത്രമല്ല ലോഷനുകളും ലൂസാണ്.

“ക്ലീനിങ്ങ് ലോഷനുകളും കുപ്പികള്‍ കൊണ്ടുവന്നാല്‍ ഇവിടെ നിന്നു വാങ്ങി കൊണ്ടുപോകാം. ഹാര്‍പിക്, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ്.. ഇതൊക്കെ ലൂസായിട്ടുണ്ട്. ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് ഇതൊക്കെ നിറച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

“വെള്ളം മാത്രമല്ല എണ്ണയും പാലും അങ്ങനെ വില്‍ക്കുന്നുണ്ട്. കുപ്പികളിലാക്കി കൊണ്ടുപോകാവുന്ന തരത്തിലാണ് വെളിച്ചെണ്ണയും എണ്ണയുമൊക്കെ ഇവിടെ വച്ചിരിക്കുന്നത്. ഫ്രീസറിലെ ബിന്നിലാണ് പാല്‍ സൂക്ഷിക്കുന്നത്. ബോട്ടില്‍ കൊണ്ടുവന്ന് കസ്റ്റമര്‍ക്ക് ബിന്നില്‍ നിന്നു ആവശ്യത്തിന് പാല്‍ എടുക്കാം. പക്ഷേ കവര്‍ പാല്‍ കുറച്ചുണ്ട്.” ആളുകള്‍ക്ക് കവര്‍ പാലിനോടുള്ള താല്‍പര്യം മാറിവരാന്‍ സമയമെടുക്കുമെന്ന് ബിട്ടു.

പ്ലാസ്റ്റിക് കവറുകളില്‍ നിന്നൊഴിവാക്കിയ പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിന് ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെയാണുള്ളത്. ഓരോ ഐറ്റത്തിനും ആവശ്യമായ ചില്ലുക്കുപ്പികള‍ുണ്ടെന്നു ബിട്ടു പറയുന്നു.

“ചൈനയില്‍ നിന്നു എനിക്ക് കിട്ടിയ അതേ വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. കസ്റ്റമര്‍ കുപ്പി ഇനി തിരികെ തന്നാലും ഇല്ലെങ്കിലും നഷ്ടവും ലാഭവും വരുന്നില്ല. കുപ്പികള്‍ തിരിച്ചുകൊണ്ടുവന്നവരുമുണ്ട്. ചിലരൊക്കെ ആ കുപ്പി റെഗുലറായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കസ്റ്റമര്‍ക്ക് വീട്ടില്‍ നിന്നു കുപ്പി കൊണ്ടുവന്നും സാധനങ്ങളൊക്കെ വാങ്ങാം.

സഞ്ചിയും കവറുമൊക്കെ കൊണ്ടുവരുന്ന കസ്റ്റമേഴ്സുമുണ്ട്. ഇവര്‍ക്ക് മാത്രമല്ല ഇവിടെ നിന്നു നേരത്തെ വാങ്ങിയ കുപ്പിയോ തണി സഞ്ചികളോ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ കൊണ്ടു വരുന്നവര്‍ക്കും ചെറിയൊരു കിഴിവുണ്ട്.  അവരുടെ ബില്ലില്‍ രണ്ടു ശതമാനം കുറയ്ക്കും. രണ്ട് ശതമാനം അത്ര കുറവല്ലല്ലോ. കൂടുതല്‍ ആളുകളെ തുണി സഞ്ചിയും കുപ്പിയുമൊക്കെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും ബിട്ടു പറയുന്നു.