മലയാളം യുകെ ന്യൂസ് ടീം

നോട്ടിങ്ങാമിലെ ബെന്നി ജോസഫിന്റെയും മറ്റ് ഏഴു പേരുടെയും ജീവനെടുത്ത എം. വൺ മോട്ടോർവേ അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഡ്രൈവർ ലൈസൻസില്ലാതെയാണ് മോട്ടോർവേയിൽ ട്രക്ക് ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ ലൈസൻസ് വെഹിക്കിൾ ആൻഡ് ഓപ്പറേറ്റർ സർവീസസ് ഏജൻസി (VOSA) തടഞ്ഞു വച്ചിരുന്ന സമയത്താണ് ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. 31കാരനായ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിൽ ഡ്രൈവർ മോട്ടോർവേയിൽ ട്രക്ക് നിർത്തിയിട്ടു. സ്ലോ ലെയിനിൽ ട്രക്ക് നിറുത്തിയ ഡ്രൈവർ പന്ത്രണ്ടര മിനിറ്റു നേരം ഉറങ്ങി. ബെന്നി ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിറുത്തി ഇട്ടിരുന്ന ട്രക്കിനെ ഇടിക്കാതെ പെട്ടെന്ന് മിഡിൽ ലെയിനിലേയ്ക്ക് മാറിയപ്പോൾ പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

യുകെയിൽ നടന്ന 25 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ജീവനാശമാണ് M1ലെ അപകടത്തിൽ ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ബെന്നി ഓടിച്ചിരുന്ന ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ എല്ലാം. ട്രക്ക് ഡ്രൈവർ പോളിഷുകാരനാണ്. അതിദാരുണമായ ദുരന്തത്തിന്റെ വിവരങ്ങൾ ജഡ്ജ് ഫ്രാൻസിസ് ഷെറിഡിയന്റെ മുമ്പിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ട്രക്ക് ഡ്രൈവർ റിസാക്ക് മസിയേക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടത്. ബക്കിങ്ങാംഷയറിലെ ന്യൂ പോർട്ട് പാഗ്നിലിനുത്താണ് അപകടം നടന്നത്. ആഗസ്റ്റ് 26 നടന്ന അപകടത്തിൽ മരണമടഞ്ഞവർ എല്ലാവരും ഇന്ത്യാക്കാരാണ്. കോട്ടയം സ്വദേശി ഋഷിയും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച ബെന്നി ജോസഫിന്റെ സംസ്കാരം ചേർപ്പുങ്കൽ പള്ളിയിൽ തിങ്കളാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.