തൊണ്ണൂറുകളിൽ, സിനിമാ–സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടനും നർത്തകനുമായ മധു മേനോൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളുമായി തിളങ്ങി നിന്ന മധു അക്കാലത്ത് വലിയ പ്രതീക്ഷ സമ്മാനിച്ച യുവനായകൻമാരിൽ ഒരാളായിരുന്നു. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമുൾപ്പടെ ശ്രദ്ധേയ സിനിമകളിൽ നായക–സഹനായക വേഷങ്ങൾ, വലിയ പരസ്യ ചിത്രങ്ങൾ, മലയാളം, തമിഴ്, തെലുങ്കു സീരിയലുകളിൽ കൈ നിറയെ അവസരങ്ങൾ… എന്നാൽ, തിരക്കിന്റെയും പ്രശസ്തിയുടെയും ഉയരങ്ങളിൽ നിൽക്കവേ, അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ മധുവിന്റെ ജീവിതം മാറ്റിമറിച്ചു.

അതോടെ, നീണ്ട 14 വർഷം അദ്ദേഹം സിനിമയിൽ നിന്നു മാറി നിന്നു. സീരിയലുകളിലും സജീവമായിരുന്നില്ല. നൃത്ത വേദികളിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി മധുവിന്റെ സാന്നിധ്യം ചുരുങ്ങി. 2016 ൽ ‘തിലോത്തമ’ എന്ന ചിത്രത്തിലൂടെ മധു മടങ്ങി വന്നു. ഇപ്പോൾ അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മധു. തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ചും ഭാര്യ അനിതാ നായരുടെ പിന്തുണയെക്കുറിച്ചും ഏക മകളെക്കുറിച്ചുമെല്ലാം പ്രമുഖ പത്ര മാധ്യമത്തിന് നൽികിയ അഭിമുഖത്തിൽ നിന്നും

അച്ഛൻ എം.ജി.കെ നായർ ആദ്യം റെയിൽവേയിലായിരുന്നു. പിന്നീട് അഗ്രിക്കൾചർ ഡയറക്ടറായി. പാലക്കാടാണ് നാട്. പക്ഷേ, അച്ഛന്റെ ജോലിയുടെ ഭാഗമായി ഞങ്ങൾ പല സ്ഥലങ്ങളിലായിരുന്നു. ഞാൻ ജനിച്ചത് കർണാടകയിലെ ഹൂഗ്ലിയിൽ ആണ്. ആറു മാസം പ്രായമുള്ളപ്പോൾ ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നു ഡൽഹി. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോൾ പരസ്യ ചിത്രങ്ങളിൽ സജീവമായി. പഠനം പൂർത്തിയാക്കും മുമ്പേ മുഴുവൻ സമയ അഭിനയ ജീവിതത്തിലേക്കു കടന്നിരുന്നു.

1991–ൽ ഒരു ജീൻസിന്റെ പരസ്യത്തിൽ അഭിനയിച്ചു. അതാണ് തുടക്കം. അതേ വർഷം തന്നെ ഒരു ഡോക്യുമെന്ററിയിലും ഒരു തെലുങ്ക് സിനിമയില്‍ പാട്ടു രംഗത്തിലും അഭിനയിച്ചു. അതിനുശേഷം മദ്രാസിലേക്കു വന്നു. 92 ല്‍ ആണ് മലയാളത്തിലെ എന്റെ ആദ്യ ടെലിവിഷൻ പ്രോഗ്രാം ചെയ്തത്, ‘സിനിമ സിനിമ’ എന്ന പേരിൽ. ശേഷം 92–93 ൽ ‘കഥ തുടരുന്നു’ എന്ന സീരിയൽ. പിന്നീട് മലയാളത്തിൽ ‘മഴവിൽ കൂടാരം’, തെലുങ്കിൽ സഹനായകനായി രണ്ടു സിനിമകൾ എന്നിവയിലും അഭിനയിച്ചു. 1994 ൽ ‘എഴു മുഖങ്ങൾ’ എന്ന സീരിയലിൽ നായകനായി. അതു ബ്രേക്കായി. തുടർന്ന് ‘പേയിങ് ഗസ്റ്റ്’. അതിലും നായകനായിരുന്നു. 98 ൽ ‘പ്യാസി ആത്മാ’ എന്ന ഹിന്ദി ചിത്രത്തിലും നായകനായി. തമിഴ് സീരിയലുകളും ചെയ്തു. അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.

99 ൽ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും ‘ദൈവത്തിന്റെ മക്കൾ’ എന്ന സീരിയൽ, ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ തുടങ്ങിയ സിനിമകൾ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാൻ നായകനായ ‘ഗന്ധർവരാത്രി’ എന്ന സിനിമ വന്നത്. അത് കരിയർ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകൻ. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ‘ഗന്ധർവരാത്രി’ പക്ഷേ തിയേറ്ററിലെത്തിയത് ‘എ പടം’ എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തിൽ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയർ തകർന്നു തിരിച്ചു പോയി.

ഞാന്‍ ഉൾപ്പെടുന്ന ഒരു മോശം സീൻ പോലും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബൽ ഇതായിപ്പോയി. ആ കാലഘട്ടത്തിൽ പലർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോൾ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററിൽ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റിൽ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാൻ പറ്റില്ല എന്നു പറഞ്ഞു. അവർ സിനിമ കാണണം എന്നു എനിക്കു നിർബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയിൽ ഇല്ലെന്നും ഞാൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകൾ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാൻ നായകനാകുന്ന ‘സ്വരരാഗഗംഗ’ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നു.

2002 മുതൽ 2016 വരെ 14 വർഷം ഞാൻ സിനിമയിൽ നിന്നു മാറി നിന്നു. അമ്മ കാർത്തികയ്ക്ക് അസുഖം വന്നു കിടപ്പിലായപ്പോൾ പരിചരിക്കാൻ വേണ്ടിയാണ് ബ്രേക്ക് എടുത്തത്. 2004 ജൂണിൽ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്കു മടങ്ങിവരാൻ വർക്കൗട്ടുകളും തുടങ്ങിയിരുന്നു. എനിക്കു തോന്നുന്നത് ആ 14 വർഷം പ്രേക്ഷകർ എന്നെ മറക്കാതിരുന്നത് ആൽബങ്ങള്‍ കാരണമാണ് എന്നാണ്. 2016 ൽ, ‘തിലോത്തമ’ എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ്. ഇപ്പോൾ തെലുങ്കിലും മലയാളത്തിലും സീരിയലിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. നൃത്ത വേദികളിലും തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലേ ചെയ്യുന്നുണ്ട്. ഹൈദരാബാദിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രൂപ്പ് ഉണ്ടായിരുന്നു.

2006 ൽ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങൾക്ക് ഒരു മോൾ. തനിമ എന്നാണ് പേര്. മോൾ ജനിച്ച ശേഷം അനിതയും ഞാനും കൂടി കുഞ്ഞിന്റെ അടുത്തു നിന്നു മാറി നിൽക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല. അതും ബ്രേക്ക് നീളാൻ കാരണമായി. മോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു. അനിത ഇപ്പോൾ മലയാളത്തിൽ ‘സ്ത്രീപഥം’ എന്ന സീരിയൽ ചെയ്യുന്നു. തമിഴിൽ ചെയ്ത സീരിയലും ഹിറ്റായിരുന്നു.