ചെന്നൈ: സിനിമയില്‍ ഹുക്ക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിന് തെന്നിന്ത്യന്‍ സിനിമാതാരമായ ഹന്‍സിക മോട്ട്‌വാനിക്കെതിരെ കോടതിയില്‍ കേസ്. പാട്ടാളിമക്കള്‍ കക്ഷിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ജാനകിരാമനാണ് പരാതി നല്‍കിയത്. ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രത്തിലെ രംഗമെന്ന് ജാനകിരാമന്‍ പരാതിയില്‍ ആരോപിക്കുന്നു.

യു.ആര്‍. ജമീല്‍ സംവിധാനം ചെയ്ത ‘മഹാ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി പട്ടാളിമക്കള്‍ കക്ഷി രംഗത്ത് വന്നത്. കാവി ധരിച്ച് സന്യാസികളുടെ ഇടയില്‍ രാജസിംഹാസനത്തിലിരുന്ന് ഹുക്ക വലിക്കുന്നതായ ഹന്‍സികയുടെ ചിത്രമാണ് പോസ്റ്ററില്‍. ഇത് ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. സിനിമയ്‌ക്കെതിരെയും നടിക്കെതിരെയും നിയമനടപടി ആവശ്യമാണെന്നും ജാനകിരാമന്‍ പരാതിയില്‍ പറയുന്നു. സിനിമയിലെ പുകവലി, മദ്യപാന രംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടിയാണ് പാട്ടാളിമക്കള്‍ കക്ഷി.

ഹന്‍സിക വിവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണ് ‘മഹാ’. ഹന്‍സികയുടെ 50-മത്തെ ചിത്രമാണെന്ന പ്രത്യേകതയും മഹാ യ്ക്കുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടന്ന് തന്നെ നിലയുറപ്പിച്ച ഹന്‍സികയ്ക്ക് പിന്നാലെ വിവാദങ്ങളും സ്ഥിര സംഭവമാണ്. ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചതിന് മുന്‍പ് ഹന്‍സികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണം നടന്നിരുന്നു.