മലയാളസിനിമയില്‍ മോഹന്‍ലാലിന് പകരം പ്രൊഫസര്‍ പച്ചക്കുളം വാസു എത്തുന്ന രംഗമുണ്ട്. മലയാളികള്‍ ഒരിക്കലും മറക്കാത്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മാത്രം കണ്ടിട്ടുളള ഇങ്ങനൊരു രംഗത്തെ അനുസ്മരിപ്പിക്കും വിധമുള്ള കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കണ്ടത്.

തിരഞ്ഞെടുപ്പ് കാലത്ത് വിജയിക്കാന്‍ ജനങ്ങളുടെ പള്‍സ് അറിഞ്ഞ് വോട്ടു പിടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന പ്രഖ്യാപനം നടത്തി പ്രചരണവും നടത്തി. എന്നാല്‍ പകരം വന്നതോ കോലിയുടെ ഡ്യൂപ്പും.

മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള സംഭവം നടന്നത്. മെയ് 25ന്റെ റാലിയില്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്നായിരുന്നു ആളെക്കൂട്ടാനുള്ള പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ലക്സില്‍ അടിച്ചിരുന്നു.

എന്തൊക്കെയായലും നാട്ടുകാര്‍ വളരെ സന്തോഷത്തിലായിരുന്നു. പോസ്റ്ററും കൂടി കണ്ടപ്പോള്‍ കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ സ്ഥാനാര്‍ത്ഥി നാട്ടുകാരെ നിരാശരാക്കിയില്ല. വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും എന്ന അര്‍ത്ഥത്തില്‍ കോഹ്ലിക്ക് പകരം ആര്‍ക്കും കണ്ടാല്‍ മനസ്സിലാകാത്ത അസ്സലൊരു ഡ്യൂപ്പിനെ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ കോഹ്ലിയുടെ അപരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുളള ഈ കള്ളക്കളി സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോയ്ക്ക് കമന്റുകളിട്ട് സ്ഥാനാര്‍ത്ഥിയെ ട്രോളിക്കൊല്ലുകയാണ്.