ഔറംഗബാദ്: പരീക്ഷയ്ക്ക് തോറ്റതിന് കാരണം കാമുകിയാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് പോലീസില്‍ പരാതി നല്‍കി. ഹോമിയോപ്പതി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ 21കാരനാണ് അപൂര്‍വ്വ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷാ സമയങ്ങളില്‍ കാമുകിയുടെ നിരന്തര ശല്യം കാരണം പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. തോല്‍വിക്ക് കാരണക്കാരിയായ കാമുകി തനിക്ക് സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിവെച്ചു. തന്റെ ആദ്യവര്‍ഷത്തെ കോഴ്‌സ് ഫീസ് അവള്‍ നല്‍കണം. യുവാവ് പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ തോറ്റതിന് പിന്നാലെ തനിക്കെതിരെ ആരോപണം ഉന്നയിച്ച കാമുകെനെതിരെ പരാതിയുമായി യുവതിയും രംഗത്ത് വന്നിട്ടുണ്ട്. അയാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. തനിക്കും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. പരാജയകാരണം കാമുകിയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ചതോടെ, യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.