സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്നും, കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ ഇന്ന് തിരികെ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. ഇവർ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരിക്കും. രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതലുകൾ എല്ലാം നടപ്പിലാക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും നാളെ രാവിലെ വിമാനം യുകെയിലെ മിലിറ്ററി ബെയിസിലേക്കു ആളുകളെ എത്തിക്കും. രോഗം പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടീഷ് എയർവെയ്സ് നിർത്തലാക്കിയിട്ടുണ്ട്. 132 പേരാണ് നിലവിൽ ചൈനയിൽ കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ആറായിരത്തോളം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിൽ നിന്നും വരുന്ന ബ്രിട്ടീഷുകാർ 14 ദിവസം ഐസൊലേഷൻ വാർഡിൽ നിർബന്ധമായി കഴിയണമെന്ന അറിയിപ്പുണ്ട്. ഇത് അംഗീകരിക്കാത്തവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന മുന്നറിയിപ്പുമുണ്ട്.

വിമാനത്തിൽ കയറുന്നതിന് മുൻപായി അവരുടെ പരിശോധന നടത്തുമെന്നും, ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല. ജനങ്ങൾ ഭീതിയിൽ ആകേണ്ട ആവശ്യമില്ലെന്നും, എല്ലാം മുന്നറിയിപ്പുകളും എടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു. നിലവിൽ കൊറോണ വൈറസ്, മുൻപ് ബാധിക്കപ്പെട്ട ‘സാർസ് ‘ വൈറസിന്റെ അത്രയും അപകടകാരിയല്ല എന്നതാണ് നിഗമനം.

നിലവിൽ കണക്കാക്കപ്പെട്ട 2000 കേസുകളെക്കാൾ, അധികം പേർക്ക് ഈ രോഗബാധ ഉണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്തുള്ള രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഏകദേശം 250 ഓളം ബ്രിട്ടീഷുകാർ രോഗ ബാധിത പ്രദേശങ്ങളിൽ ഉണ്ടെന്നാണ് നിഗമനം. ചൈനയിലേക്കുള്ള മിക്കവാറും എല്ലാ വിമാന സർവീസുകളും തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജർമ്മനിയിൽ നാലുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഗവൺമെന്റ് വക്താവ് ഉറപ്പുനൽകി.