മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് ഉത്തര്‍പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെത്തുന്നത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇന്ത്യയിലെ ആരോഗ്യ മേഖല അത്രയൊന്നും വളര്‍ച്ച കൈവരിക്കാത്ത കാലഘട്ടം. ഗ്രാമത്തിലെ ആളുകള്‍ക്ക് ഗുരുതര അസുഖങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും മൗവിലും സമീപ പ്രദേശങ്ങളിലും മെച്ചപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഡിസ്പെന്‍സറി മാത്രം.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹം മൗവിലേക്ക് അയച്ചത്. ഫാത്തിമ ഡിസ്‌പെന്ററി മികച്ച രീതിയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ സിസ്റ്റര്‍ ജൂഡിന്റെ പങ്ക് വളരെ വലുതാണ്. 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വലിയ ആശുപത്രിയായാണ് ഫാത്തിമ ഡിസ്‌പെന്ററി ഇന്ന്. അത്യാഹിത വിഭാഗത്തില്‍പ്പോലും 52 കിടക്കകളുണ്ട്.

യുപിയുടെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് സിസ്റ്റര്‍ ജൂഡിന് ആദരവ് അര്‍പ്പിച്ചിട്ടുള്ളത്. ഝാന്‍സി റാണി വീര പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്റ്റര്‍ക്ക് സമ്മാനിച്ചു. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009-ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയിരുന്നു.