മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിന്റെ ഇടകാലത്ത് ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു.

എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്ന് അറിയുന്ന നിര്‍മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു. ഒന്‍പത് നിര്‍മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.

എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലനാകാന്‍ ടി.ജി രവിയെ ആണ് പരിഗണിച്ചത്.

എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്‌സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.