ലണ്ടന്‍: ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലു വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലിലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് രഹസ്യപൊലീസിന്റെ കെണിയില്‍ കുരുങ്ങി ജയിലിലായി. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രന്‍ (38) എന്ന വിവാഹിതനായ യുവാവാണ് പൊലീസ് ഒരുക്കിയ കെണിയില്‍ കുരുങ്ങി 15 മാസം ജയിലിലായത്. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി പ്രതികളെ പിടിക്കുന്ന രഹസ്യപൊലീസാണ് ബാലചന്ദ്രനെ നിരീക്ഷിച്ച് കെണിയൊരുക്കി കുടുക്കിയത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്നു കരുതി ബാലചന്ദ്രന്‍ കഴിഞ്ഞദിവസം ലണ്ടനില്‍നിന്നും നൂറ് മൈലുകൾ താണ്ടി ബര്‍മിങ്ങാമിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.

കോണ്ടവും പെര്‍ഫ്യൂമും മറ്റുമായി ഹോട്ടല്‍ മുറിയില്‍ കാത്തിരുന്ന ബാലചന്ദ്രന്റെ മുന്നിലെത്തിയത് പൊലീസ് സംഘമാണ്. ഇതോടെ കെണി മനസിലാക്കിയ യുവാവ് ആദ്യം കുറ്റം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ചാറ്റിങ് രേഖകള്‍ കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഈ കേസിന്റെ പ്രത്യാഘാതത്തെപ്പറ്റി പോലീസ് ചോദിച്ചപ്പോൾ ഞാൻ ഇന്ത്യക്കാരാണെന്നും ജോലി നഷ്ടപ്പെടുമെന്നും ഏറ്റുപറഞ്ഞു. ശിക്ഷിക്കപ്പെട്ടാൽ രാജ്യം വിടേണ്ടിവരുമെന്നും കൂടി ബാലചന്ദ്രൻ  പറഞ്ഞതായി യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത്രയും പറഞ്ഞു ബാലചന്ദ്രൻ പൊട്ടിക്കരയുകയായിരുന്നു. പതിനാലുകാരി പെൺകുട്ടി എന്നത് ഇല്ലാത്ത ഒരാളെന്നും അത് പോലീസ് തന്നെയെന്നും വെളിപ്പെടുത്തിയപ്പോൾ കൂടുതൽ ഒന്നും പറയാൻ ബാലചന്ദ്രന് വാക്കുകൾ ഇല്ലായിരുന്നു.

തുടര്‍ന്ന് ബിർമിങ്ഹാം  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 15 മാസം ജയിലിലടച്ചു. കൂടാതെ ഇയാളെ പത്തുവര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റില്‍പ്പെടുത്തി നിരീക്ഷിക്കാനും ഇത്തരവുണ്ട്. വിധികേട്ട് പൊട്ടിക്കരഞ്ഞാണ് ബാലചന്ദ്രന്‍ ജയിലിലേക്ക് പോയത്.ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊലീസിലെ പ്രത്യേക വിജിലന്‍സ് വിഭാഗമാണ് (പീഡോഫയല്‍ ഹണ്ടേഴ്‌സ്) പെണ്‍കുട്ടിയായി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റു ചെയ്തത്. ഇതു മനസിലാക്കാതെ പെണ്‍കുട്ടിക്കായി ബര്‍മിങ്ങാമിലെത്തിയ യുവാവാണ് കെണിയിലായത്. ബാലചന്ദ്രനെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സിറ്റി ബാങ്കും അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.