ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെ ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയാണ് പ്രതി മഹേഷ് ഉപാധ്യായ(ലക്കിശര്‍മ) ലൈംഗികമായി ചൂഷണം ചെയ്തത്. നോയിഡയില്‍ നിന്നാണ് ഇയാളെ കേരളാ പോലീസ് ഒടുവില്‍ ഇയാളെ  അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെയാണ് മഹേഷ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ജൂൺ പതിനഞ്ചിന് ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി പെണ്‍കുട്ടിയെ നോയിഡയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇയാൾ മോചിപ്പിക്കാൻ രക്ഷിതാക്കളോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യം ജൂൺ 22 നു മുമ്പ് നൽകിയില്ലെങ്കിൽ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതി കുടുംബത്തെ അറിയിച്ചു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ നോര്‍ത്ത്‌ പോലീസ്‌ അവിടെയെത്തി പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

പ്രതിയെ ബിക്കാനിര്‍ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ നാളെ കൊച്ചിയിലെത്തിക്കും. ഹിന്ദി സിനിമാ നിര്‍മാതാവാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിക്കൊണ്ടുപോയത്‌. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ എത്തിച്ച ശേഷമാണ്‌ മാതാപിതാക്കളെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാള്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച്‌ പുഴയില്‍ തള്ളിയതായി പോലീസ്‌ പറഞ്ഞു.