പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയരെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മസ്‌ക്കറ്റിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണു പിരിച്ചുവിട്ടത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സാനിട്ടറി നാപ്കിന്‍ ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കീഴെയാണ് ഗര്‍ഭനിരോധന ഉറ കൂടി തരാം എന്ന രാഹുലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്.

കമ്പനി വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ രാഹുല്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലാതായ സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ലുലു ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ യൂസഫലിയുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്റുമായി രംഗത്ത് എത്തിയിയിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചു.