ഒക്കലഹോമ: കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഡാളസ് സെന്റ് തോമസ് കത്തോലിക്കാ പള്ളി അംഗമായ ജോസ്-ലൈലാമ ദമ്പതികളുടെ മകളാണ് മരിച്ച ജെസ്ലിന്‍. അടുത്തകാലത്ത് കേരളത്തില്‍ എത്തിയ ജെസ്ലിന്റെ വിവാഹവും നടന്നിരുന്നു. ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ജെസ്ലിന്‍ ഡാളസ്സില്‍ നിന്നും ഒക്കലഹോമയിലെ ടര്‍ണര്‍ഫോള്‍സില്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തിയത്. പ്രധാന പൂള്‍ അടച്ചശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹിയായ രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ്ലിന്‍.