ദുരൂഹ സാഹചര്യത്തില്‍ മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം തികയുന്നു. വിമാനത്തെ കുറിച്ചോ അതിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ചോ ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. നാല് വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും പ്രതീക്ഷയില്‍ തുടരുകയാണ് കാണാതായവരുടെ കുടുംബാംഗങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തും നടത്തിയ തിരച്ചലില്‍ ചില വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണ് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചരുന്നു.

ചില ഭാഗങ്ങള്‍ കണ്ടെത്തിയിട്ടും വിമാനത്തിന്റെ മറ്റു പ്രധാന അവശിഷ്ടങ്ങള്‍ കണ്ടെത്താനോ കാണാതായ യാത്രക്കാരുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനോ ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്തില്‍ കാണാതായവര്‍ ജീവിച്ചിരിക്കുന്നുവെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അപകടത്തിന് ശേഷം നാല് വര്‍ഷം പിന്നിട്ടിട്ടും മലേഷ്യ തിരച്ചില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയും ആസ്‌ട്രേലിയയും മലേഷ്യക്കൊപ്പം തിരച്ചിലില്‍ പങ്കാളിയായിരുന്നു. 2017 ജനുവരിയില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇത് 25,000 ചതുരശ്ര കിലോമീറ്ററിലേക്കു കൂടി വ്യാപിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല.

2014 മാര്‍ച്ച് 8-നാണ് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ബെയ്ജിങിലേക്ക് പുറപ്പെടുന്നത്. യാത്ര തിരിച്ച് മണിക്കൂറുകള്‍ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിമാനവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭ്യമായില്ല. വിമാനം കാണാതായ നാലാം വര്‍ഷത്തോടനുബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ ക്വാലാലംപൂരില്‍ ഒത്തുകൂടി.