തന്‍റെ പേരില്‍ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മംഗളത്തിനെതിരെ നടി മമത മോഹന്‍ദാസ്‌ രംഗത്ത്. ‘പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ആണ് മമത മോഹന്‍ദാസ്‌ രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ മമതയുടെതായ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക അഭിമുഖം എന്ന നിലയില്‍ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്നാണ്‌ തന്‍റെ ഫേസ്ബുക്ക് പേജില്‍ മമത ഇത് വ്യാജമാണെന്ന് പറഞ്ഞ് പോസ്റ്റ്‌ ഇട്ടത്. മംഗളത്തിന്‍റെ ഫേസ്ബുക്ക് കാര്‍ഡ് സഹിതമായിരുന്നു മമതയുടെ പോസ്റ്റ്.
പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന പേരില്‍ ഫേസ്ബുക്ക് കാര്‍ഡ് ഉള്‍പ്പെടെ ഇറക്കി മംഗളം പ്രചരിപ്പിച്ച വാര്‍ത്തയില്‍ നാല് സബ് ഹെഡ്ഡിംഗുകളും കൊടുത്തിരുന്നു. ആത്മസുഹൃത്ത് ആയ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്ട്രീസ് എനിക്ക് വേണ്ടി മാസങ്ങളോളം മാറ്റി വച്ചു, ഇനിയൊരു വിവാഹം, സ്നേഹിക്കാന്‍ അറിയുന്ന നാട്ടിന്‍പുറത്ത്കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു മമത പറഞ്ഞ കാര്യങ്ങള്‍ ആയി മംഗളം ശീര്‍ഷകങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത്.

mamatha

എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായി വ്യാഖ്യാനിച്ചതും വ്യജവുമാണെന്ന് മമത പറയുന്നു. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി എന്തും ചെയ്യുന്നവര്‍ എന്ന്‍ മംഗളത്തെ പരിഹസിച്ച മമത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. തനിക്ക് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരും സഹതപിക്കാന്‍ വരേണ്ടതില്ല എന്ന്‍ പറഞ്ഞിട്ടുള്ള മമതയ്ക്ക് സഹതാപം നേടിക്കൊടുക്കുന്ന രീതിയില്‍ തയ്യാറാക്കിയ അഭിമുഖം താന്‍ അറിയാതെയാണ് എന്ന്‍ മമത വ്യക്തമാക്കിയതിനൊപ്പം തന്നെപ്പോലെയുള്ളവര്‍ ഏറ്റവും അവസാനമായി പ്രതീക്ഷിക്കുന്ന കാര്യമാണ് സഹതാപം എന്നും മമത പറയുന്നു.

രണ്ടാമതും ക്യാന്‍സര്‍ രോഗത്തിന് ഇരയായ മമത അത്ഭുതകരമായ തിരിച്ചു വരവായിരുന്നു നടത്തിയത്. ഇതിന് ശേഷം ദിലീപിനൊപ്പം നായികയായി അഭിനയിച്ച ടു കണ്ട്രീസ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.