മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ  മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ച സംഭവത്തില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു.  ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം പ്ലാന്‍ ചെയ്യണമെന്നും മമ്മൂട്ടി സംഘാടകരോട് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും ഉറപ്പുനല്‍കിയിരുന്നു. പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. അവസാനം ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.