ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഭാര്യയുടെ ദേഹത്ത് കൂടി ഭര്‍ത്താവ് ഓടിച്ചിരുന്ന വാഹനം കയറിയിറങ്ങി. വെസ്റ്റ് വെയില്‍സിലെ പെന്നി ബ്രിഡ്ജിന് സമീപത്തുള്ള എ4075 പാതയിലാണ് 46കാരിയായ വനേസയുടെ ജീവനെടുത്ത അപകടം നടന്നത്. മുന്നിലെത്തിയ കാറില്‍ നിന്ന രക്ഷപ്പെടാന്‍ മോട്ടോര്‍ബൈക്ക് ബ്രേക്ക് ചെയ്ത വനേസ റോഡിലേക്ക് തെറിച്ചു വീഴുകയും ഭര്‍ത്താവ് ജിം മക് അലൂണ്‍ ഓടിച്ചിരുന്ന മോട്ടോര്‍ ബൈക്ക് ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് വളരെക്കാലം ചികിത്സയിലായിരുന്ന ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ വനേസ. രോഗം മാറിയതിന്റെ സന്തോഷം പങ്കിടാന്‍ ഭര്‍ത്താവ് ജിമ്മിനൊപ്പം ഒരു ചെറിയ റൈഡ് പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

അവസാനഘട്ട കീമോ തെറാപ്പിയും പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഭര്‍ത്താവുമൊന്നിച്ച് വനേസ പുറത്തിറങ്ങുന്നത്. കാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചെങ്കിലും കൂടുതല്‍ കാലം ജീവിക്കാന്‍ അവര്‍ക്ക് വിധിയുണ്ടായിരുന്നില്ല. വനേസയുടെ ബൈക്കിന് തൊട്ടുപിന്നിലായി വാഹനമോടിച്ചിരുന്ന ജിമ്മിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് വാഹനം ഇടിച്ചു കഴിഞ്ഞിരുന്നു. വളരെ ഇടുങ്ങിയ വളവുകള്‍ ഉള്ള പ്രദേശമാണ് എ4075 പാത. ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടായേക്കും. വനേസയുടെ എതിരെ വന്ന ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയാണ് അപകടത്തിന് കാരണമായിരിക്കുന്നത്. വളവില്‍വെച്ച് ഒരു ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിച്ച കോഴ്‌സ വനേസയുടെ ബൈക്കിന് തൊട്ടു മുന്നിലെത്തുകയും വനേസ അപകടത്തില്‍പ്പെടുകയുമായിരുന്നു.

അപകടം കോഴ്‌സ ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയ കോടതി ജൂറി ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വനേസയുടെ മരണം കുടുംബത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് മകള്‍ റബേക്ക പ്രതികരിച്ചു. കുടുംബത്തെയാകെ ശൂന്യതയിലാഴ്ത്തിയാണ് അമ്മ പോയത്. ജിമ്മിന്റെ വീടും ബിസിനസുമെല്ലാം മരണത്തിന് ശേഷം തകര്‍ന്നു. ഞങ്ങളുടെ കുടുംബം അനാഥമായെന്നും റബേക്ക പറഞ്ഞു. ഞങ്ങള്‍ക്കുണ്ടായ നഷ്ടം വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.