28കാരനായ മാറ്റ് കാര്‍പെന്ററിന് തലച്ചോറിനുള്ളില്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. തലച്ചോറിന് അകത്ത് കാഡബറീസ് ക്രീം എഗ്ഗിന്റെ വലിപ്പത്തില്‍ രൂപപ്പെട്ടിരിക്കുന്ന ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യുകയല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്തോറം ട്യൂമര്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ എത്രയും പെട്ടന്ന് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ മാറ്റ് തീരുമാനിക്കുകയായിരുന്നു. തലച്ചോറിന്റെ പ്രധാന ഭാഗത്ത് നടന്ന ശസ്ത്രക്രിയയുടെ സമയത്ത് മാറ്റിനെ പൂര്‍ണമായും ബോധത്തോടെ നിലനിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മയക്കി കിടത്തിയതിന് ശേഷം സര്‍ജറി നടത്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൂര്‍ണ ബോധത്തോടെയായിരുന്നു മാറ്റിന്റെ സര്‍ജറി ഡോക്ടര്‍മാര്‍ പൂര്‍ത്തീകരിച്ചത്.

എന്റെ ശരീരത്തിന്റെ ഇടത് ഭാഗത്തെ നിയന്ത്രിക്കുന്ന ഭാഗത്തായിരുന്നു ട്യൂമര്‍ പിടികൂടിയത്. ഓപ്പറേഷന് ശേഷം ഈ ഭാഗങ്ങളില്‍ ചലനം സാധ്യമായിരുന്നില്ല. ആദ്യ ദിവസങ്ങളില്‍ ഞാന്‍ കരുതിയത് ഇനിയൊരിക്കലും ഈ ശരീരഭാഗങ്ങള്‍ക്ക് ചലനം സാധ്യമാകില്ലെയെന്നാണ്. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച സമയമായിരുന്നു അത്. എന്നാല്‍ പിന്നീട് കാര്യങ്ങളില്‍ വ്യത്യാസമുണ്ടായെന്ന് മാറ്റ് പറഞ്ഞു. ഓപ്പറേഷന് മുന്‍പ് ഞാന്‍ വളരെ നിഷ്‌കളങ്കമായിട്ടാണ് കാര്യങ്ങളെ സമീപിച്ചിരുന്നത്. ഇത് ചെറിയൊരു ബ്രയിന്‍ സര്‍ജറി മാത്രമാണെന്ന് ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മാറ്റ് പറയുന്നു.

രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഒരു ചാരിറ്റി സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഹള്‍ പ്രദേശത്തെ വീടില്ലാത്തവര്‍ക്ക് വേണ്ടി പണം സമാഹരിക്കുന്ന ചാരിറ്റി ഗ്രൂപ്പായ ഹള്‍ ഹോംലെസ് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന മാറ്റ് നിരവധിപേര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തിയിട്ടുണ്ട്. തനിക്ക് സാമ്പത്തിക പിന്തുണ നല്‍കിയ കമ്യൂണിറ്റി പ്രോജക്ടിനെ തിരിച്ച് സഹായിക്കണമെന്നാണ് മാറ്റിന്റെ ആഗ്രഹം. രോഗത്തില്‍ നിന്നും പൂര്‍ണമായും മോചിതനായ സാഹചര്യത്തില്‍ സംഘടനയുടെ ഭാഗമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.