ന്യൂ ഡല്‍ഹി:അഞ്ച് മാസമായി ഡല്‍ഹിയിലെ എയിംസില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ചുറ്റിത്തിരിഞ്ഞ 19കാരന്‍ പോലീസ് പിടിയിലായി. കഴിഞ്ഞ അഞ്ച് മാസത്തോളം ഹോസ്പിറ്റലിന്റെ പരിസരങ്ങളിലും ഡോക്ടര്‍മാര്‍ നടത്തിയ പരിപാടികളിലും ഇയാള്‍ സജീവമായിരുന്നു. വ്യാജ ഡോക്ടറുടെ വേഷം കെട്ടി ഹോസ്പിറ്റല്‍ പരിസരത്ത് എത്തിയത് എന്തിനാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്‌നാന്‍ ഖുരാം എന്നറിയപ്പെടുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം മെഡിക്കല്‍ ബിരുദങ്ങളൊന്നും തന്നെയില്ലാത്ത ഇയാള്‍ക്ക് മരുന്നുകളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ ഡോക്ടമര്‍മാരെക്കുറിച്ചും വൈദ്യശാസ്ത്രത്തിലെ പലകാര്യങ്ങളെക്കുറിച്ചും ഇയാളുടെ അറിവ് അപാരമാണ്. എംയിസില്‍ 2000 ഓളം റെസിഡന്റ് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കും പരസ്പരം അറിയില്ല. ഇത് മുതലാക്കിയാണ് ഇയാള്‍ വ്യാജ വേഷം കെട്ടിയതെന്ന് പോലീസ് പറയുന്നു.

ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഖുറാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഡോക്ടേഴ്‌സ് ഒരുക്കിയ മാരത്തോണില്‍ ഖുറാം പങ്കെടുത്തിരുന്നു. ഇതിനിടെ ചില ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ഖുറാമിന് അത് നല്‍കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.