ലണ്ടന്‍: വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കുരങ്ങുകളുടെ തലയും അനിമല്‍ പോണ്‍ വീഡിയോകളും ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചയാളിന് പതിനാല് മാസം തടവ് ശിക്ഷ വിധിച്ചു. ഇയാളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എറിത്തിലെ റിവര്‍ഡെയില്‍ റോഡിലുളള 63 കാരനായ ജോര്‍ജ് ബുഷ് എന്നയാളാണ് പിടിയിലായത്. ഇബേ എന്ന ലേല സൈറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുളള നാല് ആരോപണങ്ങള്‍ ഇയാല്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു. പുലിയുടെ തലയോട്ടിയും കുരങ്ങുകളുടെ തലകളും കൈകളും മറ്റുമാണ് ഇയാള്‍ സൈറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചത്. 71 നഗ്‌ന ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു.
സംരക്ഷിത മൃഗങ്ങളെ കളളക്കടത്തിലൂടെ കൊണ്ട് വന്ന് വില്‍ക്കുന്നു എന്ന് സംശയിച്ചാണ് പൊലീസ് ബുഷിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടീഷ് അതിര്‍ത്തി രക്ഷാ സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വൈല്‍ഡ് ലൈഫ് ക്രൈം യൂണിറ്റ് ഇയാളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് സാറാ ബെയ്‌ലി എന്ന ഉദ്യോഗസ്ഥ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായ വ്യാപാരം വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. ഇത്തരം വസ്തുക്കള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വ്യാപാരം അവസാനിപ്പിക്കേണ്ടത് പൊലീസിന്റെ കടമയാണ്. ജാവയില്‍ നിന്നാണ് ഈ മൃഗങ്ങളെ കൊണ്ടുവന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ജപ്തി നടപടികള്‍ ഏപ്രിലില്‍ നടക്കുമെന്നും കോടതി അറിയിച്ചു.