ബിടെക് വിദ്യാർഥിനി നീതുവിനെ യുവാവ് തീകൊളുത്തി കൊന്നത് ബുള്ളറ്റില്‍ നിന്ന് ഊറ്റിയ പെട്രോള്‍ ഉപയോഗിച്ചെന്ന് പൊലീസ്. നീതുവിന്റെ ദിനചര്യകള്‍ നന്നായി അറിയാവുന്ന പ്രതി പുലര്‍ച്ചെയാണ് എത്തിയത്. നീതു എഴുന്നേല്‍ക്കുന്നതും കാത്ത് പ്രതി പിന്നാമ്പുറത്ത് കാത്തിരുന്നു. നീതു ഭക്ഷണം പാചകം ചെയ്യാന്‍ എഴുന്നേറ്റ സമയത്താണ് വീടിന്റെ പിന്‍ വാതിലിന് അടുത്തെത്തിയത്.

പിന്നാമ്പുറത്ത് എത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചതായാണ് നിഗമനം. തുടര്‍ന്ന് നീതുവിനെ വായ പൊത്തി കുളിമുറിയിലേക്ക് കൊണ്ടു പോയി. യുവാവിന്റെ കൈയില്‍ കത്തിയും ബുളളറ്റില്‍ നിന്ന് ഊറ്റിയ പെട്രോളും ഉണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച പ്രതി നീതുവിനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ കുത്തേറ്റ നീതു നിലവിളിക്കാന്‍ കഴിയാതെ താഴെ വീണു. അപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശബ്ദം കേട്ട് അമ്മൂമ്മയും ഇവരുടെ മകനും ഓടിയെത്തി പ്രതിയെ പിടികൂടി. നാട്ടുകാര്‍ എത്തിയതോടെ പ്രതിയെ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. പ്രതിക്ക് യാതൊരു വിധ പരുക്കും പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.