ലണ്ടന്‍: തലച്ചോറില്‍ രക്തസ്രാവമുണ്ടായത് തിരിച്ചറിയാതെ വിമാനയാത്രയ്‌ക്കൊരുങ്ങിയ മധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത് എന്‍.എച്ച്.എസിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍. അഡ്രിയാന്‍ ലാന്‍കാസ്റ്റര്‍ എന്ന് 56കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ, ജോലി സംബന്ധിയായി ഓസ്ട്രിയയിലായിരുന്ന കുറച്ചു ദിവസം. ജോലികള്‍ എ്ല്ലാം പൂര്‍ത്തിയാക്കി യു.കെയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന്റെ തലേദിവസം രാത്രി ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണവും തലയില്‍ അസാധാരണ വൈബ്രേഷനും അനുഭവപ്പെട്ടു. രാത്രിയില്‍ അത് കാര്യമാക്കിയില്ല. രാവിലെ ശരിയാകുമെന്ന് ഉറപ്പിച്ചായിരുന്നു കിടന്നത്. രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടുപ്പോള്‍ ഇന്നലെ അനുഭവപ്പെട്ടതിന് സമാനമായി വൈബ്രേഷന്‍ തുടരുന്നുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി വേദനയോ വൈബ്രേഷനോ നില്‍ക്കാത്തത് കാരണം ഞാന്‍ കാര്യമാക്കിയില്ല.

വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് നോക്കി. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളല്ലെന്ന് വ്യക്തമായതോടെ സമാധാനമായി. പിന്നീട് വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ വീണ്ടും തലയിലെ വൈബ്രേഷന്‍ വര്‍ധിക്കുന്നുവെന്ന് മനസിലായതോടെ ചെറിയൊരു പരിഭ്രാന്തിയുണ്ടായി. ഭാര്യ ഫോണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്ത എന്‍.എച്ച്.എസ് ആപ്ലിക്കേഷനായ ലിവി(LIVI)യെക്കുറിച്ച് ഓര്‍മ്മവരുന്നത്. ഡിജിറ്റല്‍ കണ്‍സള്‍റ്റേഷന്‍, പ്രിസ്‌ക്രൈബിംഗ് മെഡിസിന്‍ തുടങ്ങി നിരവധി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്കറായിമായിരുന്നു. എങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ആപ്പ് വഴി കണ്‍സള്‍ട്ട് ചെയ്യുക പ്രയാസമാണ്.

എന്നാല്‍ ആപ്പ് വഴി ജി.പിയുമായി സംസാരിച്ച ശേഷം എന്നോട് വിമാനത്തില്‍ കയറരുതെന്നും ഉടന്‍ ആശുപത്രിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. അത് എന്റെ ജീവന്‍ രക്ഷപ്പെടുത്തിയ നിര്‍ദേശമായി മാറുകയും ചെയ്തുവെന്ന് ആഡ്രിയാന്‍ പറയുന്നു. അഡ്രിയാന്റെ ശരീരത്തിലുണ്ടായ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന സാഹചര്യമൂലം തലച്ചോറിലെ രക്തസ്രാവം ഉണ്ടായതായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനയാത്ര ചെയ്യുന്നത് മരണമുറപ്പാക്കുന്നതിന് തുല്യമാണ്. ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കരുതെങ്കിലും അഡ്രിയാന്റെ ജീവന്‍ രക്ഷിക്കാന്‍ എന്‍.എച്ച്.എസ് ആപ്പിനായി എന്നതാണ് സത്യം.