ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിലാണ് ഇരുപത്തൊന്നുകാരനായ യുവാവ് സ്വന്തം കൂട്ടുകാരന്റെ കാമുകിയെ ലൈംഗികമായി ആക്രമിച്ചതെന്ന് ജൂറിയുടെ കണ്ടെത്തൽ. ഡെയ്ൽ കെല്ലി എന്ന യുവാവാണ് ഉറക്കത്തിൽ തന്റെ കൂട്ടുകാരന്റെ മുറിയിലെത്തി, കൂട്ടുകാരന്റെ സൃഹൃത്തായ യുവതിയെ  ഉപദ്രവിച്ചത്. യോർക്കിലെ കോടതിയിലുള്ള ജൂറി യുവാവ് തെറ്റ് ചെയ്തതായി കണ്ടെത്തി. എന്നാൽ സുബോധത്തോടെ അല്ലെന്നും, പാരസോംനിയ എന്ന രോഗം ഉള്ള വ്യക്തിയാണ് യുവാവ് എന്നും അവർ കണ്ടെത്തി.

2017 ഏപ്രിൽ പതിനേഴിന് നടന്ന സംഭവത്തിൽ കെല്ലി കൂട്ടുകാരനോടും അയാളുടെ കൂട്ടുകാരിയോടുമൊപ്പം നൈറ്റ് ക്ലബ്ബിൽ പോയതായും കണ്ടെത്തി. നൈറ്റ് ക്ലബ്ബിൽ നിന്നും തിരികെയുള്ള യാത്രയിൽ ടാക്സിയിൽ ഇരുന്നു തന്നെ കെല്ലി ഉറങ്ങിയതായി കൂട്ടുകാരൻ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം മുറിയിൽ ചെന്ന് ഉറങ്ങിയതായും, എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അദ്ദേഹത്തെ യുവതിയോടുമൊപ്പം ഒരേ കട്ടിലിൽ കണ്ടെത്തിയതായും ആണ് റിപ്പോർട്ടുകൾ.

കെല്ലി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് തനിക്ക് ഉറപ്പായതിനാൽ ആണ് പോലീസിനെ വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ താൻ ഒരു സ്വപ്നത്തിൽ ആയിരുന്നുവെന്നും, തന്റെ കൂടെയുള്ളത് താൻ സ്നേഹിക്കുന്ന പെൺകുട്ടി ആണെന്നുമായിരുന്നു കെല്ലിയുടെ വാദം. ഇതിനുശേഷം അദ്ദേഹം ആ വീട് വിട്ട് ഇറങ്ങിയതായി യുവതി പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള അന്വേഷണത്തിൽ അദ്ദേഹം പാരാസോംനിയ എന്ന രോഗം ഉള്ള വ്യക്തി ആണെന്ന് കണ്ടെത്തി.

അയാളുടെ മാനസിക നില തകരാറിലാണെന്നും, സ്വന്തം അറിവോടെയല്ല കൃത്യത്തിൽ ഏർപ്പെട്ടതെന്നും കണ്ടെത്തിയതിനെ തുടർന്ന് കോടതി കെല്ലിയെ ജാമ്യം നൽകി വിട്ടയച്ചു.തുടർന്ന് കെല്ലിയ്ക്ക് ചികിത്സ ആവശ്യമാണെന്നും കോടതി കണ്ടെത്തി. സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് കേസിന്റെ അന്തിമ വിധി വരുന്നത്.