മാഞ്ചസ്റ്റര്‍: യാത്രക്കാരെ ഡ്രോപ്പ് ഓഫ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളം. കിസ് ആന്‍ഡ് ഫ്‌ളൈ ഡ്രോപ്പ് ഓഫ് ലെയിനുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. 5 മിനിറ്റിന് 3 പൗണ്ട് വീതം ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ ഒരു മൈല്‍ ദൂരത്ത് നിന്നുള്ള ഷട്ടില്‍ ബസില്‍ കയറി വിമാനത്താവളത്തില്‍ എത്താം. വിമാനത്താവള പരിസരത്ത് വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വിമാനത്താവളത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലുള്ള സൗകര്യം ദുരുപയോഗം ചെയ്ത് അനാവശ്യ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് ഒരു പക്ഷം പറയുമ്പോള്‍ യാത്രക്കെത്തുന്നവരുടെ അവസാന പെന്നി വരെ ഊറ്റിയെടുക്കാനുള്ള തന്ത്രമാണ് അധികൃതരുടേതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടുകളിലും ട്രെയിന്‍ സ്‌റ്റേഷനിലും അഞ്ച് മിനിറ്റിന് 3 പൗണ്ടായിരിക്കും ഈടാക്കുക. പത്ത് മിനിറ്റുവരെയുള്ള സമയത്തിന് 4 പൗണ്ടും ഈടാക്കും. ജൂണ്‍ മുതല്‍ ഇത് നടപ്പിലാകും.

തോര്‍ലി ലെയിനില്‍ ഒരു ഫ്രീ ഓഫ് സൈറ്റ് ഡ്രോപ്പ് ഓഫ് കാര്‍ പാര്‍ക്ക് സ്ഥാപിക്കും. ദീര്‍ഘകാല പാര്‍ക്കിംഗുകള്‍ക്കുള്ള ജെറ്റ് പാര്‍ക്‌സ് 1 നടുത്ത് നിന്ന് ഷട്ടില്‍ ബസ് സര്‍വീസും ആരംഭിക്കും. എന്നാല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിമാനത്താവളത്തിലെത്തുന്നവര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.