സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്റര്‍ നാളെ മുതല്‍ തിരുന്നാള്‍ ലഹരിയിലേക്ക്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അറങ്ങാശേരി പതാക ഉയര്‍ത്തുന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയില്‍ ആവും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന തോമാശ്‌ളീഹായുടെ ദുക്‌റാന തിരുന്നാള്‍ അതിന്റെ പൂര്‍ണതയില്‍ ആഘോഷിക്കുവാന്‍ കാത്തിരിക്കുകയാണ് തദ്ദേശവാസികള്‍. പൊന്നിന്‍കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണവും ഒക്കെയായി നടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ വിശ്വാസ സമൂഹത്തിന് ആത്മ നിര്‍വൃതിയാണ്.

നാളെ വൈകുന്നേരം 5 ന് ആരംഭിക്കുന്ന പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞും തിരുസ്വരൂപ വെഞ്ചരിപ്പും,പ്രസുദേന്തി വാഴ്ചയും നടക്കും. ദിവ്യബലിയെ തുടര്‍ന്നാണ് കൊടിയേറ്റും പരമ്പരാഗതമായ ഉല്‍പ്പന്ന ലേലവും നടക്കുക. ഇടവ വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികന്‍ ആകും.

തുടര്‍ന്ന് ദിവസവും വൈകുന്നേരം 5ന് ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ത്ഥനകളും നടക്കും. 26-ാം തീയതിയിലെ തിരുക്കര്‍മങ്ങളില്‍ ഫാ.തോമസ് തൈക്കൂട്ടത്തിലും 27ന് ഫാ.നിക്കോളാസ് കേണ്‍, 28 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍പുത്തന്‍പുര, 29 ന് ഫാ.ജിനോ അരീക്കാട്ട്, 30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ റെവ.ഡോ തോമസ് പാറയടിയില്‍ എന്നിവരും കാര്‍മ്മികരാകും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകും. മാഞ്ചസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക. തിരുന്നാള്‍ തിരുക്കര്‍മങ്ങളെയും പ്രദക്ഷിണത്തെയും തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയാണ് ഇ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണിജയറാം ഉള്‍പ്പെടെയുള്ള ഗായകര്‍ അണിനിരക്കുമ്പോള്‍ ഗാനമേള ഏവര്‍ക്കും മികച്ച വിരുന്നാകും.

തിരുന്നാള്‍ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററിലാണ് യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേള നടക്കുക. 2015ല്‍ കെ.ജി.മാര്‍ക്കോസും 2016ല്‍ ബിജു നാരായണനും മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംഗീത വിരുന്നൊരുക്കിയപ്പോള്‍ ഇക്കുറി മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ മാസ്മരിക വിരുന്നിനായി യുകെ മലയാളികള്‍ കാത്തിരിക്കുകയാണ്.സീറ്റുകള്‍ പരിമിതമായതിനാല്‍ പ്രോഗ്രാം നടക്കുന്ന വിഥിന്‍ഷോ ഫോറം സെന്ററിലേക്കുള്ള പ്രവേശനം പാസുകള്‍ മൂലം നിയന്ത്രിക്കും.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാംതീയതി രാവിലെ 10ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വൈദിക ശ്രേഷ്ഠരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വൈദികര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരാകും.

ദിവ്യബലിയെത്തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചസ്റ്ററിന്റെ തെരുവീഥികളെ പുളകച്ചാര്‍ത്തണിയിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്. മേളപ്പെരുക്കം തീര്‍ത്തു മാഞ്ചസ്റ്റര്‍ മേളവും, സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും പ്രദക്ഷിണത്തില്‍ അണിനിരക്കും.

പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും, നേര്‍ച്ച വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിവസം വിശ്വാസികള്‍ക്ക് കഴുന്നുനേര്‍ച്ച എടുക്കുന്നതിനും, അടിമ വെക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇതേ തുടര്‍ന്ന് ഫോറം സെന്ററില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലും,ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ.വാണിജയറാമും ചേര്‍ന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് പത്തിലേറെ ഉപകരണങ്ങളുമായി ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറില്‍ ഏറെ നീണ്ടുനില്‍ക്കുന്ന സഗീതവിരുന്ന് കാണികള്‍ക്ക് വിസ്മയ വിരുന്നായിത്തീരും എന്നതില്‍ സംശയം ഇല്ല.

കഴിഞ്ഞ 12 വര്‍ഷക്കാലമായി ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു. അന്ന് മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറുകയായിരുന്നു.

ഇടവ വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.