ബ്രൈറ്റന്‍: ഈസ്റ്റ്ബോണ്‍ പിയറില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മലയാളി മാണി കുര്യന്‍ (50) കുറ്റവാളിയെന്ന്‍ കോടതി വിധിച്ചു. ഈസ്റ്റ്ബോണിലെ എറിഡ്ജ് റോഡില്‍ താമസിക്കുന്ന മാണി കുര്യന്‍ ഈ കേസില്‍ കുറ്റക്കാരന്‍ ആണെന്ന തീരുമാനത്തില്‍ ജൂറി എത്തിച്ചേരുകയായിരുന്നു. അഞ്ച് കൗണ്ട് ലൈംഗിക പീഡനത്തിനും ഒരു ശാരീരിക ഉപദ്രവത്തിനും ആണ് മാണി കുര്യന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിട്ടുള്ളത്.
അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കൂടി നടന്നുപോയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് മാണി കുര്യന്‍ അറസ്റ്റിലായത്. ബ്രൈറ്റന്‍ നഗരത്തിനടുത്ത ഈസ്റ്റ് ബോണില്‍ കടല്‍ തീരത്തുള്ള നടപ്പാതയിലൂടെ രാത്രി നടന്നു പോയ 21 കാരിയെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന കുറ്റമായിരുന്നു മാണി കുര്യനില്‍ ചുമത്തിയത്.

2014 ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏറെ വൈകിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ തെളിവുകള്‍ ശേഖരിച്ചു അറസ്റ്റ് രേഖപ്പെടുത്തിയ ഈസ്റ്റ് സസക്‌സ് പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

താന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഏഷ്യന്‍ വംശജനായ പുരുഷനാണ് മാനഭംഗം ചെയ്തതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സി സി ടി വി ദൃശ്യാ സഹായത്തോടെ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. ഇതിനായി രേഖാചിത്രം സഹിതമുള്ള ലുക്ക്ഔട്ട്‌ നോട്ടീസും പോലീസ് ഇറക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. ബലാത്സംഗം നടന്നതിനെ പറ്റിയുള്ള വാര്‍ത്ത പ്രദേശ വാസികളായ മലയാളികളില്‍ ചിലര്‍ അറിഞ്ഞിരുന്നെങ്കിലും മലയാളിയാണ് പ്രതിയെന്ന് അറിയുന്നത് അറസ്റ്റു നടന്നതോടെയായിരുന്നു.

കേസ് പൊലീസ് ഏറ്റെടുത്ത സമയത്ത് ഇവിടുത്തെ പ്രാദേശിക മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവ സമയം യുവതി മദ്യലഹരിയില്‍ ആണെന്നും കരുതുന്നു. നടപ്പാതയുടെ അടിയിലേക്ക് യുവതിയെ വലിച്ചുകൊണ്ട് പോയി ബാലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. ഈ കേസില്‍ പലവട്ടം ദൃക്‌സാക്ഷികളെ തേടി പൊലീസ് അപ്പീല്‍ നടത്തിയിരുന്നു. മാണി കുര്യന്റെ രൂപസാദൃശ്യം വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് പൊലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 31 നു ആണ് മാണി കുര്യനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്രൈറ്റന്‍ ല്യുവിസ് ക്രൌണ്‍ കോടതിയാണ് മാണി കുര്യന്‍ കുറ്റവാളിയാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാണി കുര്യനുള്ള ശിക്ഷ കോടതി ഈ മാസം 26ന് പ്രഖ്യാപിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് മലയാളികളാണ് യുകെയില്‍ മാനഭംഗക്കേസില്‍ ജയിലിലാകുന്നത്. നേരത്തേ ലിവര്‍പൂളില്‍ മലയാളി ഡോക്ടറെ പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്യുകയും ആറ് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. രണ്ടു നേഴ്‌സുമാര്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ആറുവര്‍ഷം തടവിന് കോടതി വിധിക്കുകയായിരുന്നു.

ലണ്ടനില്‍ ടിവി താരത്തെ മാനഭംപ്പെടുത്തിയെന്ന കേസില്‍ മറ്റൊരു മലയാളിക്കും തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 2013 ലായിരുന്നു കോട്ടയം സ്വദേശിയായ സോബി ജോണിനെ പത്തുവര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്. സ്റ്റുഡന്റ് വീസയില്‍ എത്തിയശേഷം വീസയുടെ കാലാവധി തീര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാറായ ഘട്ടത്തിലാണ് കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മാനഭംഗക്കേസില്‍ അറസ്റ്റിലായത്. പത്തുവര്‍ഷത്തെ തടവിനാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നും വിധിയിലുണ്ട്. സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവാവ് അര്‍ദ്ധരാത്രി കാമുകന് ഒപ്പം മദ്യപിച്ചു എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറി മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്.

കുളിമുറിയിലും ഡ്രസ്സിംഗ് റൂമിലും ഒളിക്യാമറ വച്ച് ആയിരക്കണക്കിന് നഗ്ന വീഡിയോകള്‍ ചിത്രീകരിച്ചതിന് മറ്റൊരു മലയാളി ഇപ്പോള്‍ വിചാരണ നേരിട്ട് കൊണ്ടുമിരിക്കുകയാണ്.

Related News

ബലാത്സംഗ കേസില്‍ യുകെ മലയാളിയെ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ വിട്ടു

ബലാത്സംഗ കേസില്‍ അറസ്റ്റിലായ യുകെ മലയാളിക്ക് കോടതി ജാമ്യം നിഷേധിച്ചു