ന്യൂസിലന്‍ഡിനെതിരായ നാലാം പരമ്പരയും പിടിച്ചെടുത്ത് ഇന്ത്യന്‍ ടീം. ട്വന്റി20 ല്‍ സൂപ്പര്‍ ഓവര്‍ എത്തിയപ്പോഴും രണ്ടാമതും ഇന്ത്യയെ ഭാഗ്യം തുണച്ചു. 14 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്നു. ഇന്ത്യ അനായാസം ഈ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ഇരുടീമുകളും 165 റണ്‍സെടുത്തിരുന്നു. തുടര്‍ന്നാണ് സൂപ്പര്‍ഓവറിലേക്ക് നീങ്ങിയത്. ഇന്ത്യ പരമ്പരയില്‍ 4-0 ന് മുന്നിലാണ്.കഴിഞ്ഞ കളിയും സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയാണ് ഇന്ത്യ ജയം ഉറപ്പാക്കിയത്.

സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ 10 റണ്‍സ് എടുത്ത കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 13 റണ്‍സാണ് എടുത്തത്. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെ (36 പന്തില്‍ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ സഞ്ജുവിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇഷ് സോഥി ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

സഞ്ജുവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മോഹിക്കുന്ന തുടക്കമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട മൂന്നാം പന്ത് പന്ത് താരം സിക്‌സ് പായിച്ചു. എന്നാല്‍ അതേ ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കുഗ്ഗലെജിന്റെ ലെങ്ത് ഡെലിവറില്‍ സിക്‌സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് മിച്ചല്‍ സാന്റ്‌നര്‍ കയ്യിലൊതുക്കി.

പിന്നാലെ എത്തിയ കോലിക്കും അധികനേരം ക്രീസില്‍ നില്‍ക്കായില്ല. രണ്ട് ബൗണ്ടറി നേടിയെങ്കിലും ബെന്നറ്റിന്റെ ഒരു സ്ലോ ബൗളില്‍ കവറില്‍ ക്യാച്ച് നല്‍കി. ഇത്തവണയും സാന്റ്‌നറാണ് ക്യാച്ചെടുത്തത്. ക്യാപ്റ്റന് പിന്നാലെ ശ്രേയസ് അയ്യര്‍ (1) എത്തിയെങ്കിലും ഇഷ് സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ സോഥിയുടെ പന്തില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി.

ശിവം ദുബെ (12), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാകൂറിന്റെ (15 പന്തില്‍ 20) ഇന്നിങ്‌സ് ഇന്ത്യക്ക് ഗുണം ചെയ്തു. മനീഷിനൊപ്പം 43 റണ്‍സാണ് ഠാകൂര്‍ കൂട്ടിച്ചേര്‍ത്തത്. ഠാകൂറിനെ ബെന്നറ്റ് മടക്കിയപ്പോള്‍ പിന്നീടെത്തി യൂസ്‌വേന്ദ്ര ചാഹലിനെ സൗത്തി വിക്കറ്റ് കീപ്പര്‍ സീഫെര്‍ട്ടിന്റെ കൈകളിലെത്തിച്ചു. മനീഷിനൊപ്പം നവ്ദീപ് സൈനി (11) പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്.

സോഥിക്ക് പുറമെ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, സോട്ട് കുഗ്ഗെലജിന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്തി. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സഞ്ജുവിനെ കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.