നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച മഞ്ജു വാര്യരെ ഷൂട്ടിംഗിനിടെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത കുറച്ചുനാള്‍ മുമ്പാണ് പലരും പറഞ്ഞുനടന്നത്. ആ സംഭവത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ആദ്യമായാണ് ചെങ്കല്‍ചൂളയിലേക്ക് പോകുന്നത്. വളരെ സ്‌നേഹത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. മറക്കാനാകാത്ത മറ്റൊരു അനുഭവവും അവിടെ വച്ചുണ്ടായി. ഷൂട്ടിംഗിനിടെ എനിക്കു വധഭീഷണി ഉണ്ടായി, അക്രമണമുണ്ടായി എന്നൊക്കെ വാര്‍ത്ത വന്നു. ഷൂട്ടിംഗിനോടു നന്നായി സഹകരിച്ചവരെക്കുറിച്ചു മോശം വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിശദീകരണം നല്‍കണമെന്നു ഞങ്ങള്‍ തീരുമാനിച്ചു.

പത്രക്കുറിപ്പ് പുറത്തിറക്കിയതിന്റെ പിറ്റേ ദിവസം സെറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കു വലിയ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. വലിയ മേളവും ആര്‍പ്പുവിളിയും ബഹളവും. കോളനിയിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും എത്തി നന്ദി പറഞ്ഞു. കുട്ടികള്‍ കാലില്‍ തൊട്ടു തൊഴുതു. ചിലര്‍ പൂക്കള്‍കൊണ്ടുതന്നു. ഞങ്ങളുണ്ട് കൂടെ എന്ന മട്ടില്‍ ചേര്‍ന്നുനിന്നു. എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കണം എന്നറിയാതെ വീര്‍പ്പുമുട്ടുകയായിരുന്നു അവരും. ആ സ്‌നേഹം കണ്ട് അന്ന് കണ്ണുനിറഞ്ഞു’, മഞ്ജു പറഞ്ഞു.