ഫാ.ബിജു കുന്നയ്ക്കാട്ട്

ബര്‍മിംഗ്ഹാം: സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രമെന്ന് തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബര്‍മിംഗ്ഹാം അടുത്തുള്ള സ്റ്റോണില്‍ വെച്ച് നടത്തപ്പെടുന്ന ത്രിദിന വൈദിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാള്‍ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത്, താല്‍ക്കാലിക പ്രശ്‌നപരിഹാരങ്ങളേക്കാള്‍ കര്‍ത്താവ് കുരിശില്‍ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഈ കാലഘട്ടത്തില്‍ സഭാമക്കള്‍ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിദിന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ നിലവിലുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതിന് അനുയോജ്യമായിട്ടുള്ള അജപാലന സമീപനങ്ങളും പദ്ധതികളും രൂപപ്പെടുത്തുവാനും ലക്ഷ്യം വെച്ചാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറാളന്‍മാരായ റവ.ഡോ.തോമസ് പാറയടിയില്‍, റവ.ഫാ.സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.