ലണ്ടന്‍: സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുള്‍ക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഈ വര്‍ഷവും ക്രോയ്ഡോണിലെ ലാന്‍ഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. ലോകത്തിലെ ആറു മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാളി ആയ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഈ ചാരിറ്റി പ്രവര്‍ത്തനം കഴിഞ്ഞ നാലു വര്‍ഷമായി മുന്നോട്ടു പോവുകയാണ്. ഈ കാലയളവില്‍ £16500 സമാഹരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും ഈ കൂട്ടായ്മക്കു കഴിഞ്ഞു. ഈ വര്‍ഷത്തെ മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ക്രോയ്‌ഡോന്‍ മേയര്‍ കൗണ്‍സിലര്‍ Benedatte Khan, കൗണ്‍സിലര്‍മാരായ മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, മാഗി മന്‍സില്‍ എന്നിവര്‍ പങ്കെടുക്കുകയും സന്നദ്ധത പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.

ലോകത്തിന്റെ ഏതു ഭാഗത്തു അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും സന്നദ്ധത പ്രവര്‍ത്തനങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്തിന്റെ ഭാഗമായ നമ്മള്‍ ഓരോരുത്തരും അതില്‍ അഭിമാനം കൊള്ളുകയും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അതിന്റെ ഭാഗമാകുവാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അശോക്കുമാര്‍ പുതു തലമുറയോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ശാരീരിക, മാനസിക പരിപാലന പ്രവര്‍ത്തനങ്ങുടെ ഒരു ഭാഗമായി മാറേണ്ടതിന്റെ പ്രാധാന്യം അശോക് കുമാര്‍ എടുത്തു പറഞ്ഞു. എല്ലാ മാസവും നടത്താറുള്ള 5K ഓട്ടവും, എല്ലാ ആഴ്ചയും നടത്താറുള്ള ബാഡ്മിന്റണ്‍ കളിയും, നൃത്ത സംഗീത ക്ലാസ്സുകളും ഇതിനകം തന്നെ ഒരു മാതൃക ആയി മാറിയിട്ടുണ്ട്.

മലയാളി കൂട്ടയ്മകള്‍ക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോള്‍ ശ്രീ അശോക് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം. ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത രൂപങ്ങളെ ആസ്വാദക ഹൃദയത്തില്‍ എത്തിക്കുവാന്‍ ശ്രീമതി ശാലിനി ശിവശങ്കര്‍, ശ്രീമതി ആശാ ഉണ്ണിത്താന്‍, ശ്രീ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന പൗര്‍ണ്ണമി ആര്‍ട്‌സിലെ കലാകാരന്മാര്‍ക്ക് കഴിഞ്ഞു. അതോടൊപ്പം യു.കെയിലെ നിരവധി ഗായകന്മാര്‍ അവരുടെ കഴിവുകളെ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദികൂടിയായി ഈ മാരത്തോണ്‍ ചാരിറ്റി ഇവന്റ് മാറി. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ അശോക് കുമാര്‍ അറിയിക്കുകയുണ്ടായി.