ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 2018ലെ പ്രതിജ്ഞ കേട്ടാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുപോലെയുണ്ട്. ഈ വര്‍ഷം ഫേസ്ബുക്കിനെ ശരിയാക്കും എന്നാണ് സുക്കര്‍ബര്‍ഗിന്റെ പ്രതിജ്ഞ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ജനങ്ങളില്‍ ഫേസ്ബുക്കിന്റെ സ്വാധീനം ഏറെയാണ്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മറ്റു പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക് സൃഷ്ടിച്ച സ്വാധീനം ചെറുതല്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ബന്ധമുള്ള ഗ്രൂപ്പുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ സൃഷ്ടിച്ച സ്വാധീനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നാണ് വിശദീകരണം. ദുരുപയോഗത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ അനാവശ്യ ഇടപെടലുകള്‍ പ്രതിരോധിക്കുക, ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന സമയം ഏറ്റവും ഫലപ്രദമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.

എല്ലാ തെറ്റുകളും തിരുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ നയങ്ങളെയും സൗകര്യങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സുക്കര്‍ബര്‍ഗ് അറിയിക്കുന്നു. 2009 മുതല്‍ എല്ലാ പുതുവര്‍ഷത്തിലും ഒരു പ്രതിജ്ഞയുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്താറുണ്ട്.

https://www.facebook.com/zuck/posts/10104380170714571?pnref=story