മജൂറോ: ആണവായുധങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ അന്താരാഷ്ട്ര കരാറുകളും നിബന്ധനകളും നിലവിലുണ്ടെങ്കിലും ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടനും അവ പാലിക്കുന്നില്ലെന്ന് മാര്‍ഷല്‍ ദ്വീപുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മാര്‍ച്ച് ഏവു മുതല്‍ പതിനാറ് വരെയുള്ള തിയതികളില്‍ ഈ മൂന്നു കേസുകള്‍ കോടതി പരിഗണിക്കും. പസഫിക് സമുദ്ര മേഖലയിലുള്ള ചെറിയ ദ്വീപ് രാജ്യമായ മാര്‍ഷല്‍ ദ്വീപ് അമേരിക്ക നടത്തിയിട്ടുള്ള ആണവ പരീക്ഷണങ്ങളുടെ സ്ഥിരം വേദിയായിരുന്നു. 55,000 മാത്രമാണ് ഈ രാജ്യത്തെ ജനസംഖ്യ. അന്താരാഷ്ട്ര തലത്തിലുകരാറുകളനുസരിക്കാന്‍ ആണവ ശേഷിയുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്ന് 2014ല്‍ രാജ്യം ആരോപണം ഉന്നയിച്ചിരുന്നു. ചൈന, ബ്രിട്ടന്‍, ഇന്ത്യ, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളേയായിരുന്നു ദ്വീപ് കുറ്റപ്പെടുത്തിയത്.
ആണവ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിലൂടെ ഈ രാജ്യങ്ങള്‍ ആണവ നിര്‍വ്യാപനക്കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന ആരോപണമാണ് മാര്‍ഷല്‍ ദ്വീപ് ഉയര്‍ത്തുന്നത്. ഇന്ത്യയും പാകിസ്ഥാനുമുള്‍പ്പടൈയുള്ള രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. 1946നും 1958നുമിടയില്‍ അമേരിക്ക നിരവധി അണുവായുധ പരീക്ഷണങ്ങള്‍ തങ്ങളുടെ മണ്ണില്‍വെച്ച് നടത്തിയിട്ടുള്ളതിനാല്‍ ആണവായുധങ്ങളുണ്ടാക്കുന്ന വിപത്തിനേക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളേക്കുറിച്ചും തങ്ങള്‍ക്കറിയാമെന്ന് ദ്വീപ് ഭരണകൂടം പറയുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കുന്നതിനാലാണ് ബ്രിട്ടന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ അവിടെത്തന്നെ കേസ് നല്‍കിയതെന്നും രാജ്യം വ്യക്തമാക്കി. ഇന്ത്യക്കും പാകിസ്ഥാനുമെതിരേ നല്‍കിയ കേസുകള്‍ പരിഗണിക്കാന്‍ ഹേഗിലെ ട്രിബ്യൂണലിന് അധികാരമുണ്ടോ എന്ന കാര്യം കോടതി പരിഗണിക്കും. ബ്രിട്ടന്‍ ഉന്നയിച്ചിട്ടുള്ള തടസവാദങ്ങളും പ്രാഥമികമായി പരിഗണിക്കും. കോസുകളുമായി മുന്നോട്ടു പോകാന്‍ കഴിയുമോ എന്ന കാര്യം ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് വിവരം.

അമേരിക്ക ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ബിക്കിനി ദ്വീപ് മാര്‍ഷല്‍ ദാപുകളുടെ ഭാഗമാണ്. 2014ലായിരുന്നു ദ്വീപിനെയാകെ വികിരണങ്ങളാല്‍ നിറച്ച പരീക്ഷണത്തിന്റെ അറുപതാം വാര്‍ഷികം. ശീതയുദ്ധത്തിന്റെ ഭാഗമായാണ് 1954ല്‍ അമേരിക്ക 15 മെഗാടണ്‍ ശേഷിയുള്ള ബോംബിന്റെ പരീക്ഷണം നടത്തിയത്. ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ ആയിരം മടങ്ങ് അധിക ശേഷിയുള്ള ബോംബായിരുന്നു ഇവിടെ പരീക്ഷിച്ചത്. 1946ല്‍ ആദ്യ പരീക്ഷണം നടത്തിയതു മുതല്‍ ബിക്കിനി ദ്വീപു നിവാസികള്‍ക്ക് തങ്ങളുടെ സ്വന്തം നാട് ഇല്ലാതായി. 1970ല്‍ അമേരിക്കന്‍ വിദഗ്ദ്ധര്‍ ദ്വീപ് വാസയോഗ്യമാണെന്ന് പ്രഖ്യാപിക്കുകയും കുറച്ചുപേര്‍ക്ക് താമസത്തിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ എട്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇവരെ വലിയ തോതില്‍ വികിരണമേറ്റതിനാല്‍ ഇവിടെ നിന്ന് ഒഴിപ്പിച്ചു. രണ്ട് ബില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണ് മാര്‍ഷല്‍ ദ്വീപ് ന്യൂക്ലിയര്‍ ക്ലെയിംസ് ട്രിബ്യൂണല്‍ ആണവ വികിരണത്തിന്റെ ഇരകള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളത്. 150 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ നഷ്ടപരിഹാര ഫണ്ട് ഇല്ലാതായതോടെ ഇതും നിലച്ചിരിക്കുകയാണ്. ദ്വീപ് ആരോപണമുന്നയിച്ച ഒമ്പതില്‍ എട്ടു രാജ്യങ്ങളും തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം ഇതേ വരെ സമ്മതിച്ചിട്ടില്ല. മധ്യപൂര്‍വേഷ്യയിലെ ഏക ആണവശക്തി ഇസ്രായേലാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.