വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നു. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്ത് 145 തിമിംഗലങ്ങളാണ് കൂട്ടത്തോടെ അടിഞ്ഞത്. ഇവയില്‍ പകുതിയിലധികം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അതിനാല്‍ കടലിലേക്ക് തന്നെ തിരിച്ചിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവ ചാകുകയായിരുന്നു.

ദ്വീപിന്റെ തീരത്ത് തിമിംഗലങ്ങള്‍ അടിഞ്ഞ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
രോഗബാധ, സഞ്ചരിക്കുന്ന ദിശ മാറിപ്പോകുക, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുളള പലായനം എന്നിവയെല്ലാം തിമിംഗലങ്ങള്‍ കരയിലെത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറെ ദുഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറഞ്ഞു. ശരീരത്തിന്റെ പകുതിയിലധികവും മണലിലുറച്ച നിലയിലായിരുന്നു. ഒരു ദിവസത്തിലധികം ആ നിലയില്‍ കുടുങ്ങിക്കിടന്നു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് പറഞ്ഞു.

ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു- ലെപ്പന്‍സ് പറഞ്ഞു.
വര്‍ഷത്തില്‍ 80തിലധികം തിമിംഗലങ്ങള്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികം ചാകുന്നത് ആദ്യമായാണ്.