യു കെ മലയാളികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും ലെസ്റ്ററില്‍ നടക്കുന്ന കലാവിരുന്നില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍, യൂറോപ്പിന്റെ സൗന്ദര്യമെന്ന് പാശ്ചാത്യ കവികള്‍ പാടിയ യോര്‍ക്ക്ഷയറില്‍ നിന്നും മൂന്ന് യുവതാരങ്ങള്‍ മലയാളം യുകെയുടെ സ്റ്റേജിലെത്തുന്നു. ഡാനി മാത്യുവും, കീര്‍ത്തന തെരേസാ കുറ്റിക്കാടും ബിന്ധ്യാ സാജനും. ബാല്യം വിട്ടുമാറാത്ത ഈ കൗമാരക്കാര്‍ യുവതലമുറയ്ക്ക് പ്രചോദനമായി ലെസ്റ്ററിലെത്തുകയാണ്. ഒരു തലമുറയുടെ വളര്‍ച്ചയെ സസൂക്ഷ്മം വീക്ഷിക്കുന്ന മലയാളം യു കെ അവര്‍ക്ക് പ്രചോദനം നല്‍കി അവരോടൊപ്പം മുന്നേറുകയാണ്. സത്യങ്ങള്‍ വളച്ചൊടിക്കാതെ മാധ്യമ ധര്‍മ്മത്തിന്റെ പവിത്രത ഞങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോള്‍ പുതിയ തലമുറയേക്കുറിച്ച് ഞങ്ങള്‍ക്ക് ഉല്‍ഘണ്ഡയുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ള ചെറുതും വലുതുമായ, കഴിവുള്ളവയും ഇല്ലാത്തവയുമായ എല്ലാം മലയാളം യുകെ യുടെ അവാര്‍ഡ് നൈറ്റില്‍ ഒന്നിക്കുന്നു. ജനങ്ങള്‍ താരങ്ങളാവുകയാണിവിടെ.
ഡാനി മാത്യൂ. കുട്ടനാട് പുതുക്കരി ഒറ്റക്കുട വീട്ടില്‍ സോജന്‍ മാത്യുവിന്റെയും ജെസ്സി ജോസഫിന്റെയും രണ്ടു മക്കളില്‍ മൂത്തയാള്‍. തോമസ് മാത്യൂ ഡാനിയുടെ ഇളയ സഹോദരനാണ്. യോര്‍ക്ക്ഷയറിലെ കീത്തിലിയില്‍ താമസിക്കുന്ന ഡാനിയ്ക്ക് ഉപകരണ സംഗീതത്തോട് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. കുട്ടനാട്ടിലെ വഞ്ചിപ്പാട്ടിന്റെ ഈണം മാത്രം കേട്ടു വളര്‍ന്ന ഡാനി നാലു വര്‍ഷമായി പിയാനോ പഠിക്കുന്നു. പക്ഷേ, പിയാനോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും ഡാനി ഇഷ്ടപ്പെട്ടത് ഗിത്താറിനെയായിരുന്നു. ശുദ്ധസംഗീതം പൊഴിക്കുന്ന ഗിത്താറിന്റെ കമ്പികളില്‍ ഏഴു സ്വരങ്ങളും ഡാനി മെനഞ്ഞെടുത്തു. ഇപ്പോള്‍ കീത്തിലിയിലെ ക്രോസ് ഹില്‍സിലുള്ള സൗത്ത് ക്രാവന്‍ ഹൈസ്‌കൂളിലെ സ്‌കൂള്‍ ബാന്റില്‍ ലീഡ് ഗിത്താറിസ്റ്റായി തിളങ്ങുകയാണ് ഡാനി. കീത്തിലി മലയാളി അസ്സോസിയേഷനില്‍ നിന്നുള്ളയാണ് ഡാനി മാത്യൂ. വളര്‍ന്നു വരുന്ന ഈ കൊച്ചു കലാകാരന്‍ മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ തന്റെ കഴിവ് തെളിയിക്കുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

കീര്‍ത്തന തെരേസാ കുറ്റിക്കാട്.

 കീറ്റാറില്‍ സംഗീതമഴ പെയ്പ്പിക്കുന്ന കീര്‍ത്തന യോര്‍ക്ഷയറിലെ ഹഡേഴ്‌സ് ഫീല്‍ഡില്‍ താമസിക്കുന്ന ജോബി കുറ്റിക്കാടിന്റെയും സിമ്മി കുറ്റിക്കാടിന്റെയും മകളാണ്. യൊര്‍ക്ഷയര്‍ മലയാളി ക്ലബില്‍ അംഗമായ ഇവര്‍ കേരളത്തില്‍ കൊരട്ടിയില്‍ കുറ്റിക്കാട്ടില്‍ കുടുംബാംഗവും. 2001ല്‍ യുകെയിലെത്തിയ ഈ കുടുബത്തില്‍ സംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അമ്മ സിമ്മിയും മനോഹരമായി പാടും. അമ്മയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനനത്താല്‍ കീര്‍ത്തന ആദ്യ കീര്‍ത്തനം പാടി. രമ്യാ ടംഗ്രാലാ ടീച്ചറിന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന കീര്‍ത്തന വാദ്യോപകരണ സംഗീതവും പഠിക്കുന്നു. ക്രിസ്റ്റീന്‍ വാക്കറാണ് പിയാനോയില്‍ കീര്‍ത്തനയുടെ ഗുരുനാഥ. ഇതൊക്കെ സംഗീതത്തിന്റെ എഴുത്തോലയില്‍ നാരായം കൊണ്ടെഴുതിയ ആദ്യാക്ഷരങ്ങള്‍.. പക്ഷേ ഇപ്പോള്‍ കീര്‍ത്തന എത്തുന്നത്, അവാര്‍ഡ് നൈറ്റ് അതി മനോഹരമാക്കാന്‍ ലെസ്റ്ററില്‍ എത്തുന്ന മലയാളം യു കെ യുടെ പ്രിയ വായനക്കാര്‍ക്ക് മുമ്പില്‍ ഉപകരണ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കാനാണ്. കീര്‍ത്തനയുടെ വിരലുകള്‍ ചലിക്കുന്ന കീറ്റാറിന്റെ ശുദ്ധസംഗീതത്തില്‍ ഇളകി മറിയുന്ന ഒരു ജനത്തെ ലെസ്റ്ററില്‍ നിങ്ങള്‍ക്ക് കാണാം. അതിനായി കീര്‍ത്തന ഒരുങ്ങിക്കഴിഞ്ഞു. വളര്‍ന്നു വരുന്ന ഒരു ജനതയോടൊപ്പം സഞ്ചരിക്കുകയെന്നതാണ് മലയാളം യു കെ യുടെ ലക്ഷ്യം. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങള്‍ വായനക്കാരും.

ബിന്ധ്യാ സാജന്‍.

ഭരതനാട്യത്തിന്റെ ആദ്യ ചുവടുകള്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ്
പഠിച്ചുതുടങ്ങിയ ബിന്ധ്യാ സാജന്‍ യോര്‍ക്ക്ഷയറിന്റെ അഭിമാനമായി മാറുകയാണ്. യൂറോപ്പിലെ കലാമണ്ഡലം എന്നറിയപ്പെടുന്ന ബ്രാഡ്‌ഫോര്‍ഡിലെ കലാസംഘം അക്കാദമിയിലെ ഗീതാ ഉപാദ്ധ്യായ ടീച്ചറുടെ ശിക്ഷണത്തിലാണ് ബിന്ധ്യാ സാജന്‍ ഭരതനാട്യത്തിന്റെ ചുവടുകള്‍ പരിശീലിക്കുന്നത്. ചങ്ങനാശ്ശേരി കൂത്രപ്പള്ളിയില്‍ പത്താഴക്കുഴി വീട്ടില്‍ സാജന്‍ സെബാസ്റ്റ്യന്റെയും ബിന്ദുസാജന്റെയും മൂത്ത മകളാണ് ബിന്ധ്യാ. ഇളയ സഹോദരി മരിയാ സാജനും ബിന്ധ്യയുടെ പാത പിന്‍തുടരുന്നു. യോര്‍ക്ഷയിലെ വെയിക്ഫീല്‍ഡില്‍ എത്തിയ ആദ്യ മലയാളി കുടുംബം എന്ന ബഹുമതിയും ബിന്ധ്യയുടെ കുടുംബത്തിനുണ്ട്. മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യ ലെസ്റ്ററില്‍ ചിലങ്കയണിയുമ്പോള്‍ അത് യോര്‍ക്ഷയറിന് അഭിമാനമാനമായി മാറുകയാണ്. യൂറോപ്പിന്റെ മാപ്പില്‍ യോര്‍ക്ഷയറിന് വ്യക്തമായ സ്ഥാനമുണ്ട്. അതുപോലെ യോര്‍ക്ക്ഷയറിലെ മലയാളികള്‍ക്കും. സ്വന്തം കഴിവും ഇതുവരെ പഠിച്ചതും ഭാവതാളചലനങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിന്ധ്യ. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യയുടെ പ്രകടനം പ്രിയ വായനക്കാര്‍ കാലത്തോളം ഓര്‍ത്തിരിക്കുമെന്നതില്‍ തെല്ലും സംശയമില്ല.

മലയാളം യു കെ ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്പ് കണ്ടതില്‍വെച്ചേറ്റവും വലിയ ആഘോഷം ലെസ്റ്ററില്‍ നടത്താന്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഒരുങ്ങുകയാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമത്തിന്റെ രണ്ടാമത് ജന്മദിനം. മെയ് പതിമൂന്നിന് ലെസ്റ്ററില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി എത്തുമ്പോള്‍ ഇടുക്കി MP ബഹു. ജോയിസ് ജോര്‍ജ്ജും എത്തുന്നതോടെ ഒരു കലാസന്ധ്യയ്ക്ക് തിരശ്ശീല ഉയരുകയാണ്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ ലെസ്റ്ററില്‍ തങ്ങളുടെ കഴിവ് തെളിയിക്കും… ആതുര സേവനരംഗത്ത് തിളങ്ങുന്നവരെ ബഹുമാനിക്കും… വ്യക്തിത്വങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും…
മലയാളം യു കെ. ജനങ്ങളോടൊപ്പം.. സഞ്ചരിക്കുന്ന ഒരേയൊരു മാധ്യമം…