ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.

സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.