ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ഷോര്‍ട്ട് ഫിലിം ‘മഴയ്ക്കു മുന്നെ’ റിലീസ് ചെയ്യപ്പെടുകയാണ്. പ്രളയ ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച് ഇതിന്റെ റിലീസ് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കേവലം സൊസൈറ്റി നടത്തുന്ന ചെലവ് കുറഞ്ഞ ഒരു സദാ ബോട്ട് യാത്രയില്‍ ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍ 18 ന് വ്യാഴം രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജട്ടിയില്‍ നിന്നും മട്ടാഞ്ചേരി വരെ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ നടത്തുന്ന ബോട്ട് യാത്രയില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ‘മഴയ്ക്ക് മുന്നെ’ റിലീസ് ചെയ്യും.

സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറക്കല്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍ ആണ് ഞങ്ങള്‍ ഒരുമിക്കാന്‍ ഒരു സൊസൈറ്റി കൂര നിര്‍മ്മിച്ചത്. അതാണ് ഗോഡ്‌സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ആദ്യം അത് സിനിയെ സ്‌നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായി നിന്നു. പിന്നീട് ഗോഡ്‌സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റിയായി വളരുകയായിരുന്നു. പിന്നീട് ചെയ്തത് ഒരു ഹോം സിനിമ. ‘മിറക്കിള്‍’. ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി കിട്ടിയിരുന്നു. മഴയ്ക്ക് മുന്നെ ഞങ്ങടെ രണ്ടാമത്തെ സംരംഭം ആണ്.

ഇത് പുതുക്കക്കാരുടെ ആഗ്രഹത്തിന്റെ ഫലം

പല സാഹചര്യങ്ങളില്‍, പല നാടുകളില്‍ നിന്ന കുറച്ചു മലയാളികള്‍ ഒരുമിച്ചു. ദേശ-ജാതി-പ്രായ വ്യത്യാസമില്ലാതെ ഒരു മഴക്കാലത്ത് കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ മഴയ്ക്ക് മുന്നെ 3 ദിവസങ്ങളില്‍ ആയി ഷൂട്ട് ചെയ്തു. പിന്നെ ചില്ലറ ഫില്ലിംഗ് ഷോട്ടുകളും. സാമ്പത്തിക, സാങ്കേതിക പരാധീനതകളെ, കാലാവസ്ഥയെ അതിജീവിക്കല്‍ ഒരു പാഠമായി.

നിശോഭ് താഴെമുണ്ടയാട് എന്നDOP ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടന്‍ കലാസംവിധാനം ചെയ്തു മാത്രമല്ല, guest role ചെയ്തു തന്നും മഹാമനസ്‌കനായി. (ഷെറി സാറിന്റെ (ആദിമദ്ധ്യാന്തം) വരാനിരിക്കുന്ന സിനിമയുടെ പ്രവര്‍ത്തനത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.)

സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. ഗോഡ് സ് ഓണ്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോഷി സെബാസ്റ്റിന്‍, വൈസ് പ്രസിഡന്റ് മുബ് നാസ് കൊടുവള്ളി എന്നിവര്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി രംഗത്തുവന്നപ്പോള്‍ ഒരു വനിത ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മാറിയത് ഈ ഫിലിമിന്റെ ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് – പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സൊസൈറ്റി ഭാരവാഹികളായ സി.ടി.വിബിഷ്, ആഷിഖ് അബ്ദുള്ള എന്നിവരും ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. ഇതിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി കഴിഞ്ഞു. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ഒപ്പം സൊസൈറ്റിയുടെ പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം എന്ന ഞാന്‍ ഇതിന്റെ ഡയറക്ടര്‍ ആകാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഏറെ ആവകാശവാദങ്ങളോന്നും ഞങ്ങള്‍ നിരത്തുന്നില്ല. എങ്കിലും ഒന്നുണ്ട്, ഈ സിനിമ ഒരു കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

സിനിമ എന്ന ഈ ജനകീയകല എന്തെന്ന് അറിയാനാഗ്രഹം, ഒരുപക്ഷേ കടലോളം ആഗ്രഹം മാത്രം കൈമുതലാക്കി ഞങ്ങള്‍ ചെയ്ത സിനിമയില്‍ പോരായ്മകളേറെ കാണും. സിനിമ അറിയാവുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ഒരു പക്ഷെ ചിലയിടത്തെങ്കിലും ഗുണം ഉണ്ടാക്കിയിട്ടും ഉണ്ടാവാം. സുമനസ്സുകളുടെ, സഹൃദയരുടെ മുന്‍പിലേക്ക് ഗോഡ്‌സ് ഓണ്‍ സിനിമ സൊസൈറ്റി മഴയ്ക്ക് മുന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അനുഗ്രഹിക്കുക. ‘മഴയ്ക്ക് മുന്നെ’ താമസിയാതെ നിങ്ങളുടെ മുന്നിലേക്ക്

മഴയ്ക്ക് മുന്നെ

ഇതിലെ പ്രമേയം സിമ്പിള്‍ ആവണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സാധാരണ ജീവിതത്തിലെ ഒരു ദിനം. പക്ഷെ അതില്‍ നിങ്ങളെ മാറ്റിമറിക്കുന്ന എന്തോ സംഭവം ഒളിച്ചിരിക്കുണ്ടാകണം. നമ്മള്‍ ചെയ്യുന്നതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ വിരളം. എന്തൊക്കെയോ മറികടന്നു പോകാനുള്ള വെമ്പലാണ് ചില ജീവിതങ്ങള്‍. അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത അജ്ഞാത മത്സരത്തില്‍ അവര്‍ ആരെയൊക്കെയോ മറികടക്കുന്നു. ഏതോ വഴികളില്‍ തെറ്റിയൊഴുകുന്നു. തിരിച്ചൊഴുകാനാവാത്ത പുഴപോലെ അവര്‍ എവിടെ ഒടുങ്ങുന്നു. അവരാണോ കടലായി അലറുന്നത്?. ഇനി അവരാണോ അടുത്ത മഴക്കാലത്തേക്കുള്ള കാറായി കാത്തിരുന്നു കറുത്ത് പോയത്. അറിഞ്ഞു പെയ്യാനും ഒഴുകാനുമായി. പ്രിയ സഹൃദയരുടെ ഇടയിലേക്ക് ഈ മഴ. എല്ലാ നല്ല സുഹൃത്തുക്കളുടെയും അനുഗ്രഹവും പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിനയപുരസരം.

സ്‌നേഹത്തോടെ, രെഞ്ചിത് പൂമുറ്റം (ഡയറക്ടര്‍).

കൂടുതല്‍ അറിയാന്‍ വിളിക്കാം.

മൊബൈല്‍: 9496226485, 7907253875.
വാട്ട്‌സ് അപ്പ് നമ്പര്‍: 9447055711.