“താൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും വരുന്നോ എന്നും മാനേജർ എനിക്ക് മെസ്സേജ് അയച്ചു. ഞാൻ നമ്പർ ബ്ലോക്ക് ചെയ്തതിന് ക്യാമറ ഇല്ലാത്ത സ്റ്റോക്റൂമിൽ വച്ച് അയാൾ സ്വന്തം പാന്റ് വലിച്ചൂരി എന്നെ അപമാനിക്കാൻ ശ്രമിച്ചു ” . മക്ഡൊണാൾഡ്സിലെ വനിതാ ജീവനക്കാരി യുടെ പരാതിയിൽ ഇങ്ങനെ പറയുന്നു . സമാന രീതിയിലുള്ള ആയിരത്തിലധികം ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ആണ് മാക് ഡൊണാൾഡ്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

ക്യാമ്പയിനേഴ്‌സ് മാധ്യമങ്ങളോട് പറയുന്നു “മാക് ഡൊണാൾഡ്സിൽ ഒരു മോശമായ തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നത്. ചുരുങ്ങിയത് ആയിരം വനിതാ ജീവനക്കാർ എങ്കിലും അവിടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പരാതിപ്പെട്ടാൽ കുഴപ്പക്കാരായ ജീവനക്കാരെ ശിക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റാറാണ് പതിവ്. മാനേജർമാർ മുതൽ സീനിയർ ജീവനക്കാർ വരെ അവിടെ സ്ത്രീകളോട് മോശമായി പെരുമാറുകയോ ഫോൺ നമ്പർ തേടിപ്പിടിച്ചു മെസ്സേജ് അയക്കുകയോ , വിളിച്ചു ശല്യപ്പെടുത്തുക ചെയ്യാറുണ്ടെന്ന് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. മോശം ഫോട്ടോകൾക്കും സെക്സിനും പകരമായി ജോലിക്കയറ്റവും നല്ല ജോലി സമയവും അവർ ഓഫർ നൽകാറുണ്ട്.

ഫുഡ് സെക്ടറിലെ ഏറ്റവും വലിയ വ്യാപാരി വ്യവസായി സമിതി ആയ ബി എഫ് എ ഡബ്ല്യുയു വിന് യുകെയിൽ ഉടനീളം ഉള്ള ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യൂണിയൻ നേതാവ് ഇയാൻ ഹഡ്സൺ പറയുന്നത് പരാതികൾ മറച്ചുവയ്ക്കപ്പെടുകയും പരാതിക്കാർ ഇരകൾ ആവുകയും ആണ് പതിവ് എന്നാണ്. ചിലർക്കാവട്ടെ പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം നൽകാറുണ്ട്.

എന്നാൽ മാക് ഡൊണാൾഡ്‌സ് അധികൃതർ പറയുന്നത് അതിക്രമം ഉണ്ടാകുന്നപക്ഷം മാനേജറോട് പരാതിപ്പെടുകയോ എംപ്ലോയ് ഹെൽപ് ലൈനിൽ വിളിക്കുകയോ ചെയ്താൽ ഉടനടി അന്വേഷണം ഉണ്ടാകുമെന്നാണ്. എന്നാൽ പരാതിക്കാരിയെ കൂടുതൽ ഉപദ്രവിക്കുന്ന പ്രവണതയാണ് ഇവിടെ എന്നാണ് ബി എഫ് എ ഡബ്ല്യു യു പ്രതിനിധി പറയുന്നത്. സ്ത്രീകൾ പൊതുവേ പരാതിപ്പെടാനും മടിക്കുന്നുണ്ട്. കാരണം പരാതിക്കാർ കൂടുതൽ ഇരകളാവുന്നു. സീനിയർ സ്റ്റാഫുകളും മാനേജർമാരും കുറ്റക്കാർ ആവുന്നത് അവരെ കൂടുതൽ നിസ്സഹായരാക്കുകയാണ്. പരാതിപ്പെട്ടാൽ “ഉടൻ “ഒരു അന്വേഷണം ഉണ്ടാകും എന്നല്ലാതെ മറ്റു നടപടികളില്ല. അതിനുശേഷം അവർ ഒരേ സ്ഥലത്ത് ഒരുമിച്ചാണ് ജോലി ചെയ്യേണ്ടത്. അധികൃതർ ഇടപെടാറേയില്ല. പരാതിക്കാരായ വനിതകളുടെ അവസ്ഥ പരിതാപകരമാണ്. പലപ്പോഴും പരാതിക്കാരെ വിശ്വസിക്കാറു പോലും ഇല്ല.