വലിയ താര പ്രതീക്ഷയുമായി രംഗത്തെത്തിയ നിരവധി യുവതികളാണ് താരങ്ങളുടെ പീഡനങ്ങളില്‍ മനം നൊന്ത് സിനിമാഫീല്‍ഡ് ഉപേക്ഷിച്ച് പോയിട്ടുള്ളത്. ചിലരെല്ലാം പിടിച്ച് നിന്ന് സ്റ്റാര്‍ ആകുകയും ചെയ്തു. അവരെല്ലാം സിനിമാരംഗത്തെ അത്തരം പീഡനങ്ങള്‍ തുറന്ന് പറയുന്നില്ലന്നേയുള്ളൂ. സിനിമാക്കാര്‍ ശക്തരായതുകൊണ്ടും നാണക്കേടായതുകൊണ്ടുമാണ് പലരും തുറന്ന് പറയാത്തത്. എന്നാല്‍ തുറന്ന് പറയലിന് പുതിയ മാനം വന്നതോടെ അന്നേ പ്രതികാരം ഉള്ളിലൊതുക്കി നടക്കുന്നവര്‍ വീണ്ടും രംഗത്തെത്തുമെന്ന് ഉറപ്പാണ്. ഇതോടെ പല നടന്‍മാരുടേയും ഉറക്കം കെടുകയാണ്. അന്ന് ഒതുക്കിയവര്‍ രംഗത്തെത്തിയാലുണ്ടല്ലോ…

അതേസമയം മുകേഷിനെതിരെയുള്ള പ്രതിഷേധം കത്തുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുക എന്നത് ലക്ഷ്യമിട്ട് മാത്രമാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും അതിനെ രാഷ്ട്രീയമായി മുതലെടുക്കേണ്ട കാര്യമില്ലെന്നും ആരോപണം ഉന്നയിച്ച ടെസ് ജോസഫ് പറഞ്ഞു. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. എന്നാല്‍ ഇത് തന്റെ ജീവിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്നും ടെസ് പറഞ്ഞു. നടന്‍ മുകേഷിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി ടെസി ജോസഫ് വീണ്ടും വന്നിരിക്കുന്നത്.

മീടൂ ക്യാമ്പയിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യം ചെയ്തതായി ടെസ് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്. ആദ്യ ഷെഡ്യൂളില്‍ തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് സ്ഥിരം വിളിച്ച മുകേഷ് രണ്ടാമത്തെ ഷെഡ്യൂളില്‍ താമസിക്കുന്ന ഹോട്ടലില്‍ സ്വാധീനം ചെലുത്തി തന്നെ മുകേഷിന്റെ മുറിയുടെ അരികിലെ മുറിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് മുകേഷിനെതിരേ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

എന്നാല്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും തെറ്റാണെന്ന് പറഞ്ഞ ടെസ് തന്റെ കാര്യം സ്വന്തം അജണ്ടകള്‍ക്കായി വിനിയോഗിക്കേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികളോട് പറഞ്ഞിരിക്കുന്നത്. 19 വര്‍ഷം മുമ്പത്തെ കാര്യമായിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ കാസ്റ്റിംഗ് ഡയറകട്‌റായി ജോലി നോക്കുന്ന ടെസ് പറഞ്ഞത്. അന്ന് ക്രൂവില്‍ ഉണ്ടായിരുന്ന ഏക പെണ്‍കുട്ടി എന്ന നിലയില്‍ മുകേഷിന്റെ ശല്യത്തെക്കുറിച്ച് പരിപാടി ഏറ്റെടുത്ത കമ്പനിയുടെ തലവനും ഇപ്പോള്‍ തൃണമൂല്‍ നേതാവും പാര്‍ലമെന്റംഗവുമായ ഡെറിക് ഒബ്രയാനുമായി സംസാരിച്ചതായും അദ്ദേഹം വീട്ടിലേക്ക് പോകാന്‍ വിമാനയാത്ര തരപ്പെടുത്തുകയായിരുന്നെന്നുമാണ് ടെസി ഇന്നലെ പറഞ്ഞത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം അര മണിക്കൂര്‍ സ്തംഭിപ്പിച്ച് വഴിയില്‍ കുത്തിയിരിക്കുകയും മുകേഷിന്റെ കോലം കത്തിക്കുകയും ചെയ്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മുകേഷിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നു. എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രം പതിച്ച ഫഌ്‌സ് ബോര്‍ഡുകള്‍ വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്ന് വീടിനും ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടെസ് ജോസഫിനെ അറിയില്ലെന്നും ചിരിച്ചു തള്ളുന്നതായുമാണ് ആരോപണത്തില്‍ മുകേഷിന്റെ പ്രതികരണം.