ന്യൂദല്‍ഹി: സ്വാമി അസീമാനന്ദയടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കേസില്‍ പ്രോസിക്യൂട്ടറായിരുന്ന എന്‍. ഹരിനാഥ് ബി.ജെ.പിക്കാരനാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റില്‍ അഭിഭാഷകനായിരുന്ന ഇയാള്‍ക്ക് ക്രിമനല്‍ കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു ഹരിനാഥ്. പിന്നീട് അഭിഭാഷകനായിരുന്നപ്പോള്‍ തെലങ്കാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെയാണ് ഇയാള്‍ മത്സരിച്ചത്.

കേസിന്റെ സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കെ 2015ലാണ് ഹരിനാഥിനെ എന്‍.ഐ.എ കേസെല്‍പ്പിക്കുന്നത്. രാമറാവു എന്ന അഭിഭാഷകന്‍ ഉണ്ടായിരിക്കെയാണ് കേസ് ഹരിനാഥിനെ ഏല്‍പ്പിച്ചിരുന്നത്.

പ്രമാദമായ കേസുകളൊന്നും കൈകാര്യം ചെയ്യാതിരിക്കുകയും അഭിഭാഷകര്‍ക്കിടയില്‍ ബി.ജെ.പി അനുകൂലിയായി അറിയപ്പെടുകയും ചെയ്യുന്ന ഹരിനാഥിനെ കേസ് ഏല്‍പ്പിച്ചത് കേസ് ദുര്‍ബലപ്പെടുത്താനായിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്. മക്കാമസ്ജിദ് കേസില്‍ പ്രതികളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടതായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലാത്ത ഹരിനാഥിനെ എന്തടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് ഏല്‍പ്പിച്ചതെന്ന് മറ്റു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്ജ്വല്‍നിഖം, അമരേന്ദ്ര ശരണ്‍ എന്നിവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. 10 വര്‍ഷത്തെ പരിചയമെങ്കിലും നിര്‍ബന്ധമാണ്. ക്രിമനല്‍ കേസ് വാദിച്ച പരിചയവും’ ഉജ്ജ്വല്‍ നിഖം പറഞ്ഞു.