സായ്പുങ്ങിലെ കൽക്കരി ഖനനയൂണിറ്റിൽ കുടുങ്ങിയ 15 പേർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. വെള്ളം കയറിയ കൽക്കരി ഖനിയിൽ രണ്ടാഴ്ചയായി 15 തൊഴിലാളികൾ ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീൽ പാലത്തിൽ ക്യാമറകൾക്കു പോസു ചെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിനായി ശേഷികൂടിയ പമ്പുകൾ നൽകാൻ മോദിയുടെ സർക്കാർ തയാറാകുന്നില്ല. പ്രധാനമന്ത്രി ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കൂ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഒരാഴ്ചയ്ക്കു മുകളിലായി 100 കുതിരശക്തിയുള്ള പമ്പിനായി കാത്തിരിക്കുകയാണ് രക്ഷാപ്രവർത്തകർ. എന്നാൽ മേഘാലയ സർക്കാരിന്റെ കൈവശം അത്തരം പമ്പില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 25 കുതിരശക്തിയുള്ള പമ്പുകളാണ് വെള്ളം പുറത്തേക്കു കളയാൻ ഉപയോഗിച്ചിരുന്നത്. മരിച്ചോ ജീവിച്ചോ പോലും ഒരാളെ കണ്ടെത്താൻ ഞങ്ങൾക്ക് ആയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ എസ്.കെ.ശാസ്ത്രി പറഞ്ഞു.

വെള്ളത്തിൽ 70 അടി താഴ്ചവരെ ചെന്നുവേണം തിരച്ചിൽ നടത്താൻ. എന്നാൽ ദേശീയ ദുരന്തനിവാരണ സേനയുടെ മുങ്ങൽ വിദഗ്ധർക്ക് 40 അടിമാത്രമേ താഴാൻ കഴിയുന്നുള്ളു. അതിനാൽ ജലം പുറത്തേക്കു കളയാതെ രക്ഷാപ്രവർത്തനം തുടരാൻ കഴിയുകയില്ല. ‌അടുത്തുള്ള നദിയിൽനിന്നും ഉപേക്ഷിക്കപ്പെട്ട ഖനിയിൽനിന്നുമാണ് വെള്ളം ഇവിടേക്കെത്തുന്നത്.