ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുൻപു വന്നു ഭീഷണിപ്പെടുത്തിയ ശേഷമെന്നു ഫാദര്‍ ടോമി മാത്യു കളത്തൂര്‍. ആക്രമണത്തിനു കാരണം വംശീയവിദ്വേഷം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോക്നര്‍ പള്ളി വികാരിയായ ഫാദര്‍ ടോമിക്കു കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതിനു തൊട്ടുമ്പാണു തോളിനു കുത്തേറ്റത്. ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ തന്നെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നായിരുന്നു ചോദ്യം. കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു.

അന്ന് ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തിരിപ്പിച്ചു വിട്ടത്. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കു തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി. സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്തു കുത്തി. പെട്ടെന്നു ഞെട്ടിമാറിയതിനാല്‍ തോളിനാണു മുറിവേറ്റത്. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു.

ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്ട്രേലിയ. ഫോക്നര്‍ ഇടവകയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. വിഷമഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും മെല്‍ബണ്‍ രൂപതയും ബിഷപ്പ് ബോസ്കോ പുത്തൂരും മാധ്യമങ്ങളും എല്ലാം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.