സിനിമാ ലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുനെതിരേയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് തെന്നിന്ത്യന്‍ യുവതാരം ശ്രുതി ഹരിഹരനാണ് വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരില്‍ ഒരാളായിരുന്നു ശ്രുതി.

ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി ഫേസ്ബുക്കില്‍ പറയുന്നു. ചിത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് സംവിധായകന്‍ റിഹേഴ്സലിന് നിര്‍ദ്ദേശിച്ചു. ഇതിനിടെ അര്‍ജുന്‍ തന്‍റെ പിന്‍ഭാഗത്ത് മോശമായി സ്പര്‍ശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നുമാണ് ശ്രുതിയുടെ ആരോപണം.

ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങള്‍ ചെയ്തത്. നിരവധി പ്രണയ രംഗങ്ങള്‍ അതിനാല്‍ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് ദുരനുഭവമുണ്ടായതെന്ന് ശ്രുതി പറയുന്നു.

അര്‍ജുനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് സന്തോഷമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നുവന്നത്. പക്ഷേ, ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോള്‍ ദേഷ്യം തോന്നിയെന്നും പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ശ്രുതി പറഞ്ഞു.

മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തില്‍ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.