മനില: നാല് വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ അന്വേഷിച്ചു പോയ കപ്പല്‍ കാണാതായി. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 31 മുതല്‍ കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു.

ജനുവരി 31നു മുന്‍പ് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കപ്പലുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതിന് കാരണമെന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായി മൂന്നാഴ്ച്ച നീണ്ട തിരച്ചിലിനു ശേഷമാണ് കപ്പലുമായുള്ള ആശയവിനിമയം തകരാറിലാകുന്നത്. തെരച്ചില്‍ നടത്തുന്ന മലേഷ്യന്‍ വിമാനത്തിലേതു പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

നിരവധി യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ യാത്രാവിമാനത്തെ കണ്ടെത്താനുള്ള ദൗത്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 22 നാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പല്‍ വിമാനം കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിക്കുന്നത്. കടലിന്റെ ആറ് കിലോമീറ്റര്‍ ഉള്‍ത്തട്ടില്‍ വരെ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. വരും ദിവസങ്ങളില്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചു.