ടോക്യോ: ഒരു മൈല്‍ ഉയരമുള്ള കെട്ടിടം ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉയരും. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ രണ്ടിരട്ടി ഉയരം ഈ കെട്ടിടത്തിനുണ്ടാകുമെന്നാണ് സൂചന. 5577 അടി ഉയരമുണ്ടാകും ഈ കെട്ടിടത്തിന്. ജപ്പാന്‍ തലസ്ഥാനത്തുയരുന്ന ഈ കെട്ടിടത്തില്‍ ഒരേസമയം 55,000 ജനങ്ങള്‍ക്ക് താമസിക്കാനാകും. സ്‌കൈ മൈല്‍ ടവര്‍ എന്ന ഈ ഗോപുരം ഷഡ്ഭുജകൃതിയിലുള്ള നിരവധി മനുഷ്യനിര്‍മിത ദ്വീപുകള്‍ക്കു നടുവിലായിരിക്കും ഉയരുക.
ടോക്യോയെ വെളളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ദ്വീപുകള്‍ നിര്‍മിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ കെട്ടിടത്തിന്റെ നിര്‍മാണം 2045 ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. കോഹന്‍ പെഡേഴ്‌സണ്‍ ഫോക്‌സ് ആണ് കെട്ടിടവും ഉപഗ്രഹ ദ്വീപുകളും രൂപകല്‍പ്പന ചെയ്തിട്ടുളളത്. കെട്ടിടത്തിനാവശ്യമായ വൈദ്യുതിയ്ക്കായി സൗരോര്‍ജ്ജ പാനലുകളും ആല്‍ഗെ ഫാമുകളും സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.

കെട്ടിടത്തിന് മുകളില്‍ ജലസംഭരണി സ്ഥാപിച്ച് മഴവെളളക്കൊയ്ത്ത് നടത്താനും പദ്ധതിയുണ്ട്. ഈ വെളളം തന്നെ ശുദ്ധീകരിച്ച് കെട്ടിടത്തിലെ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ഉദ്ദേശം. ഇതിലൂടെ വെളളം മുകള്‍ നിലകളിലേക്ക് പമ്പ് ചെയ്യുന്നതും ഒഴിവാക്കാന്‍ കഴിയും. ഷോപ്പിംഗ് സെന്ററുകളും ഹോട്ടലുകളും ജിമ്മും വായനശാലകളും ഹെല്‍ത്ത് ക്ലിനിക്കും അടക്കമുളള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും.