ലണ്ടന്‍: 138.5 മില്യന്‍ പൗണ്ട് ചെലവഴിച്ച് ആരംഭിച്ച് ഫ്രീ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നു. നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് പുറത്തു വിട്ട കണക്കുകളാണ് ഫ്രീ സ്‌കൂളുകളുടെ പ്രതിസന്ധി വ്യക്തമാക്കുന്നത്. 62 ഫ്രീ സ്‌കൂളുകളും യുണിവേഴ്‌സിറ്റി ടെക്‌നിക്കല്‍ കോളേജുകളും സ്റ്റുഡിയോ സ്‌കൂളുകളുമാണ് ഈ തുക ചെലവഴിച്ച് സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ തുറക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ നില്‍ക്കുകയോ ആണെന്ന് യൂണിയന്‍ പുറത്തു വിട്ട് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പുതിയ 70,000 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനായി 130 പുതിയ ഫ്രീ സ്‌കൂളുകള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രീ സ്‌കൂളുകള്‍ നികുതിദായകന് വലിയ നഷ്ടമുണ്ടാക്കിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. സര്‍ക്കാര്‍ നയത്തിന്റെ ശേഷിയില്ലായ്മയാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്ന് ലേബര്‍ എജ്യുക്കേഷന്‍ ഷാഡോ സഹമന്ത്രി ആന്‍ജല റെയ്‌നര്‍ പറഞ്ഞു.

കോടിക്കണക്കിന് പൗണ്ട് വെറുതെ ചെലവഴിച്ചിട്ടും അത് ആവശ്യമുള്ളയിടത്ത് ചെലവാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് റെയ്‌നര്‍ കുറ്റപ്പെടുത്തുന്നു. ഫ്രീ സ്‌കൂളിന്റെ പേരില്‍ കോടികള്‍ മുക്കിക്കളഞ്ഞു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അവസരങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതിന് യാതൊരു തെളിവുമില്ല. നിലവിലുള്ള സ്‌കൂളുകള്‍ തന്നെ ആവശ്യത്തിന് ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയെ നേരിടുകയാണെന്നും ലേബര്‍ കുറ്റപ്പെടുത്തുന്നു.