വാട്ടര്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. യുണൈറ്റഡ് യൂട്ടിലിറ്റീസ്, സെവന്‍ ട്രെന്റ് തുടങ്ങിയ കമ്പനികളും മറ്റുള്ളവരും തങ്ങളുടെ പുതിയ ബിസിനസ് പ്ലാനുകളുടെ ഭാഗമായി നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. 2020നും 2025നുമിടയില്‍ 10.5 ശതമാനം കുറവു വരുത്തമെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 45 പൗണ്ടിന്റെ കുറവ് ബില്ലുകളില്‍ വരുത്തുന്ന വിധത്തിലാണ് പദ്ധതി. അതേ സമയം ഏറ്റവും വലിയ സേവനദാതാവായ തെംസ് വാട്ടര്‍ തങ്ങളുടെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള വെല്‍ഷ് വാട്ടര്‍ 2025 ഓടെ തങ്ങളുടെ നിരക്കുകളില്‍ 5 ശതമാനത്തിന്റെ കുറവു വരുത്തുമെന്ന് അറിയിച്ചു. ഈ ഇളവു മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ ചെലവുകള്‍ 10 ശതമാനം വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. നിരക്കുകള്‍ ഒരു ശതമാനം കുറയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ബിസിനസില്‍ ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. നിരക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് ആംഗ്ലിയന്‍ വാട്ടര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും. ഇംഗ്ലണ്ടിലെ വാട്ടര്‍ നിരക്കില്‍ വരും വര്‍ഷങ്ങളില്‍ 4 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലോബി ഗ്രൂപ്പായ ഓവറോള്‍ വാട്ടര്‍ യുകെ വ്യക്തമാക്കുന്നത്.

പ്രൊവൈഡര്‍മാര്‍ നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഉപയോഗം ക്രമീകരിച്ചുകൊണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കാതെ നോക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങള്‍ക്ക് ജല ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നതെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പറയുന്നു. എന്നാല്‍ വാട്ടര്‍ മീറ്ററുകള്‍ ഘടിപ്പിച്ചുകൊണ്ടും ഉപയോഗം നിയന്ത്രിച്ചുകൊണ്ടും ബില്ലുകള്‍ വിജയകരമായി കുറച്ചവര്‍ ഏറെയാണെന്ന് സൈറ്റ് പറയുന്നു.