ജയ്പുര്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണ് തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുപിയിലെ പല പ്രദേശങ്ങളിലും കിഴക്കന്‍ രാജസ്ഥാനിലും ബുധനാഴ്ച രാത്രി പെയ്ത പേമാരിയിലും ശക്തമായ കാറ്റിലും 12 പേര്‍ മരിച്ചു.

ആഗ്രയിലുണ്ടായ കനത്ത മഴയിലും കാറ്റിലും കടകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കിഴക്കന്‍ രാജസ്ഥാനിലെ ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. വരും ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിതമായ പെയ്ത മഴയിലും കാറ്റിലും വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഴ ലഭിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി നാശം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.